അച്ഛനില്ലാത്ത മക്കളെ വളര്‍ത്താന്‍ വിദേശത്ത് ജോലി തേടി എത്തി, ഇന്ന് ജീവനറ്റ ദേഹമായി വിദേശത്ത് പെട്ടിയില്‍, തീരാവേദനയായി ജൂബി

തിരുവനന്തപുരം:മക്കളെ ചേര്‍ത്ത് പിടിച്ച്,രക്ഷാ കവചം തീര്‍ക്കാന്‍ ഇനി ഈ അമ്മയില്ല. രണ്ട് മക്കളെയും തനിച്ചാക്കി അമ്മ ജൂബി വേദനയില്ലാത്ത മറ്റൊരു ലോകത്ത് യാത്രയായി. തിരുവന്തപുരം കടയ്ക്കാവൂര്‍ സ്വദേശി ജൂബിയുടെ മരണ വാര്‍ത്ത പ്രവാസി മലയാളികളെയും കേരളക്കരയെയും കണ്ണീരിലാഴ്ത്തുകയാണ്.

ഭര്‍ത്താവ് മരിച്ചതോടെ രണ്ട് മക്കളെ കഷ്ടപ്പെട്ട് വളര്‍ത്തി വരികയായിരുന്നു ജൂബി. മക്കള്‍ക്ക് വേണ്ടി വിദേശത്ത് ജോലി അന്വേഷിച്ച് വന്ന ആ അമ്മ വിദേശത്ത് നിന്ന് തന്നെ കൊണ്ട് വന്ന മയ്യത്ത് പെട്ടിയില്‍ നിശ്ചലമായി കിടക്കുകയായിരുന്നു. അഷ്‌റഫ് താമരശ്ശേരിയാണ് ജൂബിയുടെ മരണ വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്.

കുറിപ്പിന്റെ പൂര്‍ണരൂപം

ഈ മക്കളെ ചേര്‍ത്ത് പിടിച്ച്,രക്ഷാ കവചം തീര്‍ക്കാന്‍ ഇനി അമ്മയില്ല.ഈ രണ്ട് മക്കളെയും തനിച്ചാക്കി അമ്മ ജൂബി വേദനയില്ലാത്ത മറ്റൊരു ലോകത്ത് യാത്രയായി.കഴിഞ്ഞയാഴ്ച കടുത്ത തലവേദന കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിശോധനക്ക് ശേഷം ബ്രയിനില്‍ ട്യൂമര്‍ കണ്ടെത്തുകയും,കഴിഞ്ഞ ദിവസം അജ്മാനില്‍ വെച്ച് മരണപ്പെടുകയും ചെയ്തു.

ജീബ ഭര്‍ത്താവും ബാബുവും മക്കളുമൊത്ത് റാസല്‍ കൈമയില്‍ കുടുംബ സമേതം ജീവിച്ച് വരുകയായിരുന്നു.മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാബുവിന് കരള്‍ സംബന്ധമായ രോഗം പിടിക്കപ്പെട്ടു. തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് പോകാമെന്ന് തിരുമാനമെടുത്തു, ഇവിടെത്തെ ജോലിയൊക്കെ മതിയാക്കി കുടുംബ സമേതം ജന്മസ്ഥലത്ത് സ്ഥിരതാമസമാക്കുകയായിരുന്നു. അതിനിടയില്‍ ബാബുവിന് അസുഖം മൂര്‍ച്ഛിച്ച് മരണപ്പെടുകയായിരുന്നു.പെട്ടെന്നുണ്ടായ ബാബുവിന്റെ മരണം ജൂബിയെ തളര്‍ത്തി കളഞ്ഞു ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിയില്‍ ആ കുടുബം വല്ലാതെ ബൂദ്ധിമുട്ടിലായി, രണ്ട് മക്കളെയും കൂട്ടി എവിടെ പോകുമെന്ന ചിന്ത ജൂബിയ വല്ലാതെ തളര്‍ത്തികളഞ്ഞു.ആരും സഹായിക്കുവാനില്ല. സഹായിക്കുവാന്‍ വേണ്ടി വരുന്നവരുടെ പിന്നില്‍ മറ്റ് പല ദുഷ്ചിന്തകളും ഒളിഞ്ഞ് കിടപ്പുണ്ടാകും. അത് അല്ലെങ്കിലും അങ്ങനെയാണല്ലോ,ഒരാളുടെ ബുദ്ധിമുട്ടില്‍ അവരെ ചൂക്ഷണം
ചെയ്യുന്നവരാണല്ലോ സമൂഹത്തില്‍ അധികവും. അങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് ഒരു ബന്ധുവിന്റെ സഹായത്താല്‍ മക്കളെ നാട്ടിലെ സ്‌കൂളില്‍ ചേര്‍ത്തതിന് ശേഷം ഒരു ജോലി അന്വേഷിച്ച് സന്ദര്‍ശക വിസായില്‍ അജ്മാനില്‍ വരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സന്ദര്‍ശക വിസ പുതുക്കി വീണ്ടും ജോലി അന്വേഷിച്ച് വരുമ്പോഴാണ് ജൂബിയെ മരണത്തിന്റെ മാലാഖ വന്ന് കൊണ്ട് പോകുന്നത്.
മരണമുണ്ടാക്കുന്ന വേദനകളെ പറഞ്ഞു ഫലിപ്പിക്കാന്‍ അസാധ്യമാണ്,ചില വേര്‍പാടുകള്‍ അവശേഷിക്കുന്നവരില്‍ എക്കാലത്തും നൊമ്പരങ്ങളായി നിലനില്‍ക്കും.ഈ കുട്ടികളുടെ കാര്യത്തിലും ഇത് തന്നെയാണ്.വളരെ ചെറു പ്രായത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട വേദന ജീവിതക്കാലം മുഴുവനും അനുഭവിക്കേണ്ടി വരും.സ്വന്തം അച്ഛന്റെയും അമ്മയുടെയും കരുതലും, സനേഹവും അത് മറ്റ് ആര്‍ക്കും കൊടുക്കുവാനും കഴിയില്ല.

തിരുവന്തപുരം കടയ്ക്കാവൂര്‍ സ്വദേശി ജീബയുടെ മൃതദേഹം ഇന്ന് രാവിലെ നാട്ടിലേക്ക് അയക്കുമ്പോള്‍ വല്ലാത്ത ഒരു വിഷമം മനസ്സില്‍, എന്തോ ചങ്കില്‍ തിങ്ങി നിന്ന് ഭാരം തോന്നിക്കുന്ന അവസ്ഥ.വീട്ടിലേക്ക് അമ്മയുടെ നിശ്ചലമായ ശരീരം പെട്ടിയിലാക്കി കൊണ്ട് വരുമ്പോള്‍ എങ്ങനെ സഹിക്കുവാന്‍ കഴിയും ആ മക്കള്‍ക്ക്. അച്ഛന്‍ മരിച്ചപ്പോള്‍ അമ്മയുണ്ടല്ലോ എന്ന തോന്നല്‍ അവര്‍ക്ക് ധൈരൃം നല്‍കിയിരുന്നു. സ്‌നേഹവും,കരുതലും മതിയാവോളം ജീബ മക്കള്‍ക്ക് നല്‍കിയിരുന്നു.പുനര്‍ വിവാഹത്തിന് ബന്ധുക്കള്‍ നിര്‍ബന്ധിച്ചപ്പോഴും അത് നിരസിച്ച് മക്കള്‍ക്ക് വേണ്ടി വിദേശത്ത് ജോലി അന്വേഷിച്ച് വന്ന ആ അമ്മ വിദേശത്ത് നിന്ന് തന്നെ കൊണ്ട് വന്ന മയ്യത്ത് പെട്ടിയില്‍ നിശ്ചലമായി കിടക്കുന്നു.അമ്മേ എന്ന് എത്ര പതുക്കെ വിളിച്ചാലും മറുപടി തരുന്ന അമ്മ,ഇപ്പോള്‍ മിണ്ടുന്നില്ല.അതേ ഞങ്ങളെ തനിച്ചാക്കി അമ്മ വേറൊരു ലോകത്തേക്ക് പോയി എന്ന സത്യം തിരിച്ചറിയാനുളള പ്രായം തികഞ്ഞിരിക്കുന്നു ആ മക്കള്‍ക്ക്.ദൈവമേ ആരും ഇല്ലാത്ത ഈ മക്കളെ സംരക്ഷിക്കണമെയെന്ന് പ്രാര്‍ത്ഥിക്കുന്നതോടപ്പം, സമൂഹത്തിനോടും ബന്ധുക്കളോടും അവരെ അനാഥത്വം അറിയിക്കാതെ വളര്‍ത്തുക. സമൂഹത്തിനും രാജ്യത്തിനും നന്മ ചെയ്യുന്ന മക്കളായി വളരാന്‍ നമ്മള്‍ സഹായിക്കണം. നമ്മുടെ ചിന്താഗതികള്‍ അതിന് സഹായിക്കട്ടെ.

ഇന്ന് നബിദിനമാണ്.ലോകത്തിന്റെ ഗുരുനാഥന്‍ നമ്മളെ പഠിപ്പിച്ച ഒരു കാരൃം ഞാന്‍ ഇവിടെ പരാമര്‍ശിക്കുകയാണ്.

അനാഥകുഞ്ഞുങ്ങളുടെ മുന്നില്‍ വെച്ച് സ്വന്തം മക്കളെ ലാളിക്കരുത്.

സ്‌നേഹപൂര്‍വ്വം
അഷ്‌റഫ് താമരശ്ശേരി

Exit mobile version