കോവിഡ് പ്രതിസന്ധി; ഖത്തറില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത് എഴുപതിനായിരം ഇന്ത്യക്കാര്‍

ദോഹ: കോവിഡ് വ്യാപകമായി പടര്‍ന്നുപിടിച്ചതിന് പിന്നാലെ ഖത്തറില്‍ നിന്നും ഇതുവരെ നാട്ടിലേക്ക് മടങ്ങിയത് എഴുപതിനായിരം ഇന്ത്യക്കാര്‍. ഇന്ത്യന്‍ അംബാസിഡര്‍ ഡോ.ദീപക് മിത്തലാണ് ഇക്കാര്യം പറഞ്ഞത്. കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ ഇന്ത്യന്‍ പ്രവാസികള്‍ ഖത്തര്‍ ഭരണകൂടത്തോടൊപ്പം ഒറ്റക്കെട്ടായി നിന്നത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിച്ച് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അംബാസഡര്‍ പറഞ്ഞു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായി ചുമതലയേറ്റതിന് ശേഷം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ആദ്യ കൂടിക്കാഴ്ച്ചയില്‍ സംസാരിക്കുകയായിരുന്നു ഡോ ദീപക് മിത്തല്‍.

ഖത്തറിലെ കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍ വിവിധ സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവരുടെ ആത്മാര്‍ത്ഥമായ സഹകരണമാണ് സഹായിച്ചതെന്നും ഇതുവരെ എഴുപതിനായിരം ഇന്ത്യക്കാരാണ് പ്രതിസന്ധിയെ തുടര്‍ന്ന് ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വന്ദേഭാരത്, വിവിധ ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍, എയര്‍ബബിള്‍ കരാര്‍ അനുസരിച്ചുള്ള സര്‍വീസുകള്‍ തുടങ്ങിയവ വഴി യാത്ര ചെയ്തവരുടെ മൊത്തം എണ്ണമാണിത്. കോവിഡ് മൂലം എത്ര ഇന്ത്യക്കാര്‍ മരിച്ചു എന്ന കൃത്യമായ കണക്കില്ല. ഇരുന്നൂറിലധികം ഇന്ത്യക്കാര്‍ ഈ മാസങ്ങളില്‍ മരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് കോവിഡ് മൂലം മാത്രമുള്ള മരണങ്ങളല്ല.

Exit mobile version