അബുദാബിയില്‍ അഭിമാനമായി മലയാളി നഴ്‌സ്, ലോകം കാത്തിരിക്കുന്ന കോവിഡ് വാക്‌സിനായുള്ള പരീക്ഷണത്തിന് വിധേയയായി, പൂര്‍ണ പിന്തുണയുമായി കുടുംബം

അബുദാബി: ലോകത്താകമാനം പടര്‍ന്നുപിടിച്ച കോവിഡ് ഇതിനോടകം നിരവധി പേരുടെ ജീവനാണ് കവര്‍ന്നെടുത്തത്. കോടിക്കണക്കിന് പേരെ വൈറസ് ബാധിച്ചു. കോവിഡിനെ തടയാനായി വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള പരീക്ഷണശാലകളിലാണ് മിക്ക രാജ്യങ്ങളും. ഏറെ പ്രതീക്ഷയോടെയാണ് ലോകജനത വാക്‌സിനായി കാത്തിരിക്കുന്നത്.

അതിനിടെ അബുദാബിയില്‍ ലോകം കാത്തിരിക്കുന്ന കോവിഡ് വാക്‌സിനായുള്ള പരീക്ഷണത്തിന് വിധേയയാവാന്‍ സ്വയം തയ്യാറായി എത്തിയിരിക്കുകയാണ് മലയാളിയായ നഴ്‌സ്. കടുത്തുരുത്തിക്കാരി ആന്റു ജോസഫ്(32) ആണ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയയായത്.

അബുദാബി എല്‍എല്‍എച്ച് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആയ ആന്റു, അറുനൂറ്റിമംഗലം വാഴപ്പറമ്പില്‍ ലിബിന്റെ ഭാര്യയാണ്. ഈദ് അവധിക്കിടെ ആദ്യ ബാച്ചില്‍ 109 ആരോഗ്യപ്രവര്‍ത്തകര്‍ പരീക്ഷണത്തിന്റെ ഭാഗമായി വാക്‌സിന്‍ സ്വീകരിച്ചു.ഈ ബാച്ചിലാണ് ആന്റു ജോസഫും ഉള്‍പ്പെട്ടത്.

അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററിലൊരുക്കിയ പ്രത്യേക കേന്ദ്രത്തില്‍ പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കിയത്. മൂന്നു തവണയാണ് കുത്തിവയ്പ്. ഒന്നാം തിയതി ആദ്യ ഘട്ടം കഴിഞ്ഞു. പിന്നീടുള്ള തിയതികള്‍ അറിയിച്ചിട്ടില്ല. 50 ദിവസം അബുദാബിയില്‍ തന്നെ കഴിയണം.

ആറു മാസത്തേക്ക് നിരീക്ഷണം ഉണ്ടാകും എന്നാണ് അറിയിച്ചിരിക്കുന്നതെന്ന് ആന്റു പറഞ്ഞു. നഴ്‌സായ ഭര്‍ത്താവ് ലിബിനും വീട്ടുകാരും പൂര്‍ണ പിന്തുണ നല്‍കി. പരീക്ഷണത്തിന്റെ മൂന്നാം ഘട്ടമാണിപ്പോള്‍ നടക്കുന്നത്. സിനോഫാം ചൈന നാഷനല്‍ ബയോടെക് ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത വാക്‌സിനാണ് പരീക്ഷണം നടത്തിയത്. കോവിഡ് വ്യാപിച്ച ഘട്ടത്തില്‍ ഫീവര്‍ ക്ലിനിക്കില്‍ സേവനം അനുഷ്ഠിച്ചിരുന്ന ആന്റു കോവിഡ് പോസിറ്റീവ് ആയ ഒട്ടേറെപ്പേരെ പരിചരിച്ചിരുന്നു.

Exit mobile version