കോവിഡ്; ചികിത്സയില്‍ കഴിയവെ മലയാളി താമസസ്ഥലത്ത് മരിച്ചു

റിയാദ്: കോവിഡ് 19 വൈറസ് ബാധിച്ച് ഒരു മലയാളി കൂടി സൗദി അറേബ്യയില്‍ മരിച്ചു. പുനലൂര്‍ കാര്യറ, തൂമ്പറ സ്വദേശി വട്ടയത്ത് അമീര്‍ ഖാനാണ് മരിച്ചത്. 45 വയസ്സായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

സൗദി പടിഞ്ഞാറന്‍ പ്രവിശ്യയിലെ യാംബുവില്‍ വെച്ചാണ് അമീര്‍ ഖാന്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് ശനിയാഴ്ച രാവിലെ താമസ സ്ഥലത്ത് മരിച്ചത്.

യാംബുവില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ മലയാളിയാണ് ഇദ്ദേഹം. ഇവിടെ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു അമീര്‍ ഖാന്‍. നേരത്തെ ജുബൈലില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്ന അമീര്‍ ഒമ്പത് വര്‍ഷമായി യാംബുവിലാണ്.

അവധിയില്‍ നാട്ടില്‍ പോയ ശേഷം ജനുവരി 14 നാണ് തിരിച്ചെത്തിയത്. പിതാവ്: ശാഹുല്‍ ഹമീദ് റാവുത്തര്‍, മാതാവ്: ഫാത്വിമ ബീവി, ഭാര്യ: ഷംല, മക്കള്‍: ഷംസിയ, അല്‍സാമില്‍, സഹല്‍ മുഹമ്മദ്. മൂന്ന് ദിവസം പ്രായമുള്ള ഒരു മകനും ഉണ്ട്. സഹോദരങ്ങള്‍: സൈന്‍ റാവുത്തര്‍, ശരീഫ് റാവുത്തര്‍, അബ്ബാസ് റാവുത്തര്‍ (യാംബു), ആമിന ബീവി, സബീല ബീവി, റഷീദ ബീവി.

Exit mobile version