കൊവിഡ് ഭീതി; ചരിത്രത്തിലാദ്യമായി ഹജ്ജ് റദ്ദാക്കാന്‍ സൗദി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

റിയാദ്: സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായി ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനം റദ്ദാക്കുമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിലാണ് ഹജ്ജ് തീര്‍ത്ഥാടനം വേണ്ട എന്ന് വയ്ക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്. ഒരു ലക്ഷത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യമാണ് ഹജ്ജ് വേണ്ടെന്ന് വെക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ കാരണമായതെന്ന് ഹജ്, ഉംറ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സൗദി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി ബ്രിട്ടീഷ് മാധ്യമമായ ‘ഫിനാന്‍ഷ്യല്‍ ടൈംസി’നെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ് ‘റിപ്പോര്‍ട്ട് ചെയ്തു.

വിവിധ സാഹചര്യം കണക്കിലെടുത്ത് ഒരാഴ്ചക്കുള്ളില്‍ ഔദ്യോഗിക തീരുമാനം ഉണ്ടാകുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം ഹജ്ജ് നടത്തേണ്ടന്ന തീരുമാനത്തില്‍ എത്തുകയാണെങ്കില്‍ 1932ല്‍ സൗദി അറേബ്യ സ്ഥാപിതമായതിന് ശേഷം ഹജ്ജ് നടക്കാത്ത ആദ്യ വര്‍ഷമാകും ഇത്.

ഹജ്ജിനായി ഓരോ വര്‍ഷവും 20 ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് സൗദിയിലെത്തുന്നത്. ഹജ്-ഉംറ തീര്‍ത്ഥാടനത്തിലൂടെ 12 ബില്ല്യണ്‍ ഡോളറാണ് സൗദി ഖജനാവിലെത്തുന്നത്.

Exit mobile version