ക്വാറന്റൈൻ കേന്ദ്രങ്ങളില്ലാതെ പ്രവാസികളെ തിരിച്ചെത്തിക്കാനാകില്ല; ജനങ്ങളുടെ ജീവൻ ബലി കൊടുത്തുള്ള പരീക്ഷണങ്ങൾക്ക് മോഡി സർക്കാർ തയ്യാറല്ല: വി മുരളീധരൻ

തിരുവനന്തപുരം: കൊവിഡ് രാജ്യത്ത് ആശങ്കാജനകമായി പടരുന്നതിനിടെ മതിയായ ക്വാറന്റൈൻ കേന്ദ്രങ്ങൾ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. അതുകൊണ്ട് പ്രവാസികളുടെ ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ എടുത്തുചാടി നടപടി എടുക്കാൻ തയ്യാറല്ലെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സംസ്ഥാനത്തെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്രത്തെ കുറ്റപ്പെടുത്തി കൈയ്യടി നേടാൻ ശ്രമിക്കുകയാണ്. ജനങ്ങളുടെ സുരക്ഷയും ജീവനും ബലി കൊടുത്തുള്ള പരീക്ഷണങ്ങൾക്ക് മോഡി സർക്കാർ ഒരു കാരണവശാലും തയ്യാറല്ല. എന്നാൽ, പ്രവാസികളുടെ പ്രശ്‌നങ്ങളിൽ കൃത്യമായ ഇടപെടുന്നുണ്ടെന്നും വി മുരളീധരൻ പറഞ്ഞു.

വി മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രവാസികളുടെ നിരവധി പ്രശ്‌നങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ എന്റെ മുന്നിലെത്തിയത്. നേരിട്ടും ചാനൽ വഴിയും വിദേശകാര്യ മന്ത്രാലയം വഴിയും എനിക്കു മുന്നിൽ വന്ന പ്രവാസ ലോകത്തെ ആശങ്കകളിൽ ഏറെയും നാട്ടിലേക്ക് മടങ്ങുന്നതിനെ കുറിച്ചായിരുന്നു. അടിയന്തരമായി പ്രവാസികളെ കേരളത്തിലെത്തിക്കാൻ മുഖ്യമന്ത്രിയുടെ കത്തയപ്പും പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്പെടലുകളും ഒക്കെ കാണുന്നുണ്ട്. അവർക്കത് പറയാം, കേന്ദ്രത്തെ കുറ്റപ്പെടുത്തി കയ്യടിയും വാങ്ങാം. പക്ഷേ , കൊവിഡ് പടരുന്ന സാഹചര്യത്തിൽ ക്വാറന്റീൻ കേന്ദ്രങ്ങൾ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുന്നത് വലിയ പ്രശ്‌നങ്ങളിലേക്ക് അവരെ തള്ളി വിടും എന്നറിയാവുന്നതുകൊണ്ടാണ് കേന്ദ്ര സർക്കാർ എടുത്തു ചാടി നടപടികൾ എടുക്കാത്തത്.

ജനങ്ങളുടെ സുരക്ഷയും ജീവനും ബലി കൊടുത്തുള്ള പരീക്ഷണങ്ങൾക്ക് നരേന്ദ്ര മോദി സർക്കാർ ഒരു കാരണവശാലും തയ്യാറല്ല. എന്നാൽ, പ്രവാസികളുടെ പ്രശ്‌നങ്ങളിൽ കൃത്യമായ ഇടപെടലും നടത്തുന്നുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്
ലോക് ഡൗൺ കാലയളവിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകണമെന്ന വിമാനക്കമ്പനികളോടുള്ള നിർദ്ദേശം.
ലോക്ഡൗൺ കാലയളവിൽ റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് തുക മടക്കി നൽകില്ലെന്നും മറ്റൊരു തീയതിയിൽ യാത്ര അനുവദിക്കുമെന്നുമായിരുന്നു വിമാന കമ്പനികൾ നേരത്തെ യാത്രക്കാരെ അറിയിച്ചത്. ഇത് സാധാരണക്കാരായ നിരവധി പ്രവാസികൾ എന്നെ അറിയിച്ചപ്പോൾ പ്രധാനമന്ത്രിയുടെയും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാരുടേയും മുഴുവൻ തുകയും തിരിച്ചു നൽകണമെന്നാണ് കേന്ദ്രം ഇപ്പോൾ വിമാനക്കമ്പനികളോട് നിർദേശിച്ചിരിക്കുന്നത്.

അതു പോലെ തന്നെ, കൊവിഡിന്റെ പശ്ചാത്തലത്തിൽ കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പരിധിയിൽ വരുന്ന നമ്മുടെ പൗരന്മാർക്ക് മടക്കയാത്രയ്ക്ക് വേണ്ട എമർജൻസി സർട്ടിഫിക്കറ്റുകൾക്ക് ഈടാക്കുന്ന ഫീസ് സംബന്ധിച്ചും ഇടപെടൽ തേടി പലരും ബന്ധപ്പെട്ടിരുന്നു. എമർജൻസി സർട്ടിഫിക്കറ്റ് ഫീസ് എഴുതിത്തള്ളുന്നതിന് വിദേശകാര്യ മന്ത്രാലയം ഇന്നലെ അംഗീകാരം നൽകിയിട്ടുണ്ട്. മലയാളികളടക്കം കുവൈറ്റിലെ 25000 ഓളം ഇന്ത്യൻ പൗരന്മാർക്ക് ഇത് പ്രയോജനപ്പെടും.

ഇന്നലെ സംഭവിച്ച രണ്ട് കാര്യങ്ങൾ ഞാൻ സാന്ദർഭികമായി ഉദാഹരിച്ചുവെന്നേയുള്ളൂ. ഇത്തരത്തിൽ, ഓരോ വിഷയത്തിലും കൃത്യമായ ഇടപെടൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോഴും, അത് മറച്ചു വച്ച് തെറ്റിദ്ധാരണ പരത്താൻ ബോധപൂർവ്വമുള്ള ചർച്ചകൾ കണ്ടതുകൊണ്ടാണ് ഇത്രയും എഴുതേണ്ടി വന്നത് .അത്തരം ചർച്ചകൾ നടത്തുന്ന മാധ്യമങ്ങൾ അതൊക്കെ ഒരു ഭാഗത്ത് സൗകര്യം പോലെ നടത്തിക്കോളൂ… പക്ഷേ മറുഭാഗത്ത് പ്രവൃത്തികളിലൂടെ പ്രവാസികൾക്കൊപ്പം കേന്ദ്ര സർക്കാരുണ്ടാകും എന്നു കൂടി ഓർത്താൽ നന്ന്!!

Exit mobile version