ഞങ്ങള്‍ക്കൊപ്പം വളര്‍ത്തു മൃഗങ്ങളെയും കൊണ്ട് വരാന്‍ അനുവദിക്കണം; ‘ടൈഗര്‍ ബൈ ടെയില്‍’ സംഘടന കേരളാ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ഒമാന്‍: പ്രവാസികള്‍ക്ക് നാട്ടില്‍ വരുമ്പോള്‍ ഒപ്പം വളര്‍ത്ത് മൃഗങ്ങളെയും കൊണ്ടുവരാന്‍ കഴിയാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളത്. ഇതിനായി പക്ഷി മൃഗാദികളുടെ ക്ഷേമത്തിനായി ഒമാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ‘ടൈഗര്‍ ബൈ ടെയില്‍’ എന്ന സംഘടന കേരളാ മുഖ്യമന്ത്രിക്ക് തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചു പരാതി സമര്‍പ്പിച്ചു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവടങ്ങളിലെ വിമാനത്താവളങ്ങളില്‍ ആനിമല്‍ ക്വറേന്റയിന്‍ ഇല്ലാത്തതിനാല്‍ മൃഗസ്‌നേഹികളായ പ്രവാസികള്‍ നിരാശരാണ്. അവധി ആഘോഷിക്കാന്‍ നാട്ടില്‍ വരുമ്പോള്‍ ഒപ്പം മൃഗങ്ങളെയും കൊണ്ട് വരാന്‍ കഴിയാത്ത ഒരു സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഉള്ളത്. ആറ് ഗള്‍ഫ് രാജ്യങ്ങളിലായി ഏകദേശം 24 ലക്ഷം മലയാളികള്‍ ആണ് ഉള്ളത്. ഇവരില്‍ വളര്‍ത്തു മൃഗങ്ങളെ സ്‌നേഹിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന അഞ്ചു ശതമാനം മലയാളികള്‍ ഗള്‍ഫ് മേഖലയില്‍ തന്നെ ഉണ്ടാകുമെന്നാണ് ടൈഗര്‍ ബൈ ടൈല്‍ സമിതിയുടെ പ്രാഥമിക വിലയിരുത്തല്‍.

ശബ്ദം ഇല്ലാത്തവര്‍ക്ക് വേണ്ടി ഞങ്ങള്‍ ശബ്ദിക്കും’ എന്ന ആശയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒമാനിലെ ടൈഗര്‍ ബൈ ടൈല്‍ എന്ന ഈ സംഘടനയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി രണ്ടായിരത്തോളം അംഗങ്ങളാണ് ഉള്ളതെന്ന് സ്ഥാപകന്‍ ജെയ്‌സണ്‍ മത്തായി പറഞ്ഞു.

Exit mobile version