സൗദി രാജഭരണകൂടം ചുവപ്പുരേഖയാണ്; ഭരണകൂടത്തെ വിമര്‍ശിക്കുന്ന യാതൊന്നും അനുവദിക്കില്ല: തറപ്പിച്ച് പറഞ്ഞ് സൗദി

രാജനേതൃത്വം സൗദി ജനതയെയും സൗദി ജനത രാജഭരണകൂടത്തെയും പ്രതിനിധീകരിക്കുന്നു. രാജാവിനും കിരീടാവകാശിക്കുമെതിരായ ഒരു വിമര്‍ശനങ്ങളെയും തങ്ങള്‍ അംഗീകരിക്കുകയില്ല.

റിയാദ്: സൗദിയിലെ രാജഭരണകൂടത്തെ വിമര്‍ശിക്കുന്ന യാതൊന്നും അംഗീകരിക്കില്ലെന്ന് സൗദി വിദേശകാര്യമന്ത്രി അദില്‍ അല്‍ ജുബൈര്‍. ഭരണകൂടം രേഖയാണെന്നും അവര്‍ക്കെതിരായ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഖഷോഗ്ജി വധത്തില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍നെതിരായ വിമര്‍ശനങ്ങളോടാണ് ആദില്‍ അല്‍ ജുബൈറിന്റെ പ്രതികരണം.

രാജനേതൃത്വം സൗദി ജനതയെയും സൗദി ജനത രാജഭരണകൂടത്തെയും പ്രതിനിധീകരിക്കുന്നു. രാജാവിനും കിരീടാവകാശിക്കുമെതിരായ ഒരു വിമര്‍ശനങ്ങളെയും തങ്ങള്‍ അംഗീകരിക്കുകയില്ല. ഖഷോഗ്ജി വധത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന് പങ്കില്ലെന്ന് വ്യക്തമാക്കിയതാണ്. അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും ജുബൈര്‍ പറഞ്ഞു. കൊലപാതകം സംബന്ധിച്ചുള്ള മുഴുവന്‍ തെളിവുകളും തുര്‍ക്കി തങ്ങള്‍ക്ക് കൈമാറണമെന്നും വിവരങ്ങള്‍ പുറത്തു വിടരുതെന്നും ജുബൈര്‍ ആവശ്യപ്പെട്ടു.

കൊലപാതകത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്ക് അന്വേഷിക്കണമെന്ന് യുഎസ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സൗദിയുടെ പ്രതികരണം.

Exit mobile version