രണ്ടാം സൗദി സന്ദർശനത്തിനായി മോഡി നാളെ സൗദിയിൽ; സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തും

ഒപ്പം സൗദി ഭരണാധികാരി സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും നരേന്ദ്രമോഡി കൂടിക്കാഴ്ച നടത്തും.

റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ രാത്രിയോടെ റിയാദിലെത്തും. രണ്ടാം തവണയാണ് സൗദി സന്ദർശനത്തിനായി പ്രധാനമന്ത്രി തിരിക്കുന്നത്. 29, 30, 31 തീയതികളിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിൽ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി 29ന് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും. ഒപ്പം സൗദി ഭരണാധികാരി സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും നരേന്ദ്രമോഡി കൂടിക്കാഴ്ച നടത്തും.

ഊർജ്ജം, സാമ്പത്തികം, ഭീകരവിരുദ്ധ പോരാട്ടം തുടങ്ങിയ മേഖലകളിലാണ് ഇന്ത്യ-സൗദി ചർച്ചകൾ നടക്കുക. തുടർന്ന് നിരവധി വ്യാപാര കരാറുകളിൽ ഒപ്പുവെയ്ക്കും. സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയിൽ തുടങ്ങാനിരിക്കുന്ന ഓയിൽ റിഫൈനറിയുടെ തുടർ നടപടികൾക്കുള്ള കരാറും ഒപ്പുവയ്ക്കുമെന്നാണു സൂചന. ഇരുരാജ്യങ്ങളും തമ്മിൽ ബന്ധം വിവിധ മേഖലകളിൽ ശക്തിപ്പെടുത്താനും സന്ദർശനത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റുപേ കാർഡിന്റെ സൗദി ഉദ്ഘാടനവും ഇതോടനുബന്ധിച്ച് പ്രധാനമന്ത്രി നിർവഹിക്കും.

സൗദിയിലെ വിവിധ മന്ത്രിമാരെയും പ്രധാനമന്ത്രി കാണും. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഉന്നത തല സംഘം പ്രത്യേക കൂടിക്കാഴ്ചയും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഡിസംബറിൽ ഇന്ത്യ-സൗദി സംയുക്ത നാവിക അഭ്യാസം നടത്തുന്നുണ്ട്.

Exit mobile version