ജീവിതത്തില്‍ ആരും കണ്ടിട്ടില്ലാത്ത വിധം എണ്ണ വില ഉയരും; മുന്നറിയിപ്പ് നല്‍കി സൗദി രാജകുമാരന്‍

ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്റെ വെളിപ്പെടുത്തല്‍.

റിയാദ്: ജീവിതത്തില്‍ ആരും കണ്ടിട്ടില്ലാത്ത വിധം എണ്ണ വില ഉയരുമെന്ന മുന്നറിയിപ്പ് നല്‍കി സൗദി രാജകുമാരന്‍. ഇറാനുമായുള്ള ബന്ധത്തിലെ വിള്ളലാണ് വില രൂക്ഷമാവുന്നതിന് കാരണമാവുന്നതെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. ഇറാനെതിരെ ലോകരാജ്യങ്ങള്‍ എത്രയും വേഗം ഒന്നിച്ചില്ലെങ്കില്‍ എണ്ണവില സങ്കല്‍പ്പിക്കാനാവാത്ത വിധം ഉയരുമെന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ വെളിപ്പെടുത്തുന്നത്.

ടെഹ്‌റാനുമായുള്ള റിയാദിന്റെ തര്‍ക്കം ഇനിയും ഉയര്‍ന്നാല്‍ അത് ലോക സമ്പദ് വ്യവസ്ഥയെ ഭയപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങളെ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനെ പിന്തിരിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ശക്തമായ നടപടി സ്വീകരിക്കണം, അല്ലാത്ത പക്ഷം ലോക രാജ്യങ്ങള്‍ ഭീഷണിയാകുന്ന രീതിയിലുള്ള ഇന്ധനവിലയില്‍ വര്‍ധനവ് പ്രതീക്ഷിക്കാമെന്ന് സല്‍മാന്‍ പറയുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്റെ വെളിപ്പെടുത്തല്‍. ഇറാന്റെ പിന്തുണയോടെ ഹൂതി വിമതര്‍ സൗദി എണ്ണക്കിണറുകളില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയര്‍ന്നിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷവും ഇതിന് പിന്നാലെ രൂക്ഷമായിരുന്നു. ഇതിനു പിന്നാലെയാണ് എണ്ണ വില അതിരൂക്ഷമാകുമെന്ന മുന്നറിയിപ്പ് നല്‍കുന്നത്. ഇറാനും സൗദിയും തമ്മില്‍ ഒരു യുദ്ധമുണ്ടാകുന്നതിനോട് യോജിക്കുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം നടന്നാല്‍ അത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി.

Exit mobile version