ഷോപ്പിങ് മാളില്‍ നിന്ന് കണ്ടെത്തിയ അഞ്ചുവയസുകാരനെ തേടി മാതാപിതാക്കള്‍ എത്തിയില്ല; പിതാവ് ആരെന്ന് ചോദിക്കുമ്പോള്‍ സൂപ്പര്‍മാനെന്ന് കുരുന്നിന്റെ മറുപടി

കുഞ്ഞിനെ പറഞ്ഞുപഠിപ്പിച്ചതും അത്തരത്തിലായിരിക്കാമെന്നാണ് പോലീസ് അനുമാനിക്കുന്നത്.

ദുബായ്: ദുബായിയിലെ ഷോപ്പിങ് മാളില്‍ നിന്ന് കണ്ടെത്തിയ അഞ്ചു വയസുകാരനെ തേടി ഇനിയും മാതാപിതാക്കള്‍ എത്തിയില്ല. കുട്ടിയെ പോലീസിന് പത്ത് ദിവസം മുന്‍പാണ് കിട്ടിയത്. നാളിത്ര പിന്നിട്ടിട്ടും ഇവനെ തേടി ആരും എത്തിയിട്ടില്ല. പിതാവിനെ കുറിച്ച് പലവട്ടം ഉദ്യോഗസ്ഥര്‍ മാറി മാറി ചോദിക്കുന്നുണ്ടെങ്കിലും സൂപ്പര്‍മാന്‍ ആണെന്നാണ് ഈ കുരുന്നിന്റെ മറുപടി. മറ്റ് ഒരു വിവരം പോലും കുഞ്ഞിന് അറിയില്ല.

കുഞ്ഞിനെ പറഞ്ഞുപഠിപ്പിച്ചതും അത്തരത്തിലായിരിക്കാമെന്നാണ് പോലീസ് അനുമാനിക്കുന്നത്. കുട്ടിയെ മനഃപൂര്‍വം ഉപേക്ഷിച്ചതാകാമെന്നും ദുബായിയിലെ അഡ്വക്കേറ്റ് ജനറലും ജുവനൈല്‍ പ്രോസിക്യൂഷന്‍ മേധാവിയുമായ മുഹമ്മദ് റസ്റ്റോം പറയുന്നു. അല്‍ മുറാഖാബത്ത് പോലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥരാണ് കുട്ടിയെ ഇപ്പോള്‍ പരിപാലിച്ചു പോരുന്നത്. രക്ഷിതാക്കള്‍ ഇനിയും തേടിയെത്തിയില്ലെങ്കില്‍ കുഞ്ഞിനെ സാമൂഹികക്ഷേമ സ്ഥാപനത്തിലേക്കോ, താല്‍ക്കാലികമായി വളര്‍ത്താന്‍ തയ്യാറായി മുന്നോട്ടുവരുന്നവര്‍ക്കോ കൈമാറാനാണ് തീരുമാനം എടുത്തിരിക്കുന്നത്.

ഏറെദിവസമായി രക്ഷിതാക്കളെ വിട്ടുകഴിയുന്ന കുഞ്ഞിന് മാനസികപ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനും പോലീസ് ശ്രമം നടത്തുന്നുണ്ട്. ഇന്ത്യക്കാരനാണെന്ന് തോന്നിക്കുന്ന എന്നാല്‍ ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന കുട്ടിക്ക് കുടുംബത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ അറിയില്ല. കുഞ്ഞിനെ പരിചരിക്കാന്‍ കഴിയാതെവന്നതോടെ മാതാവ് ഉപേക്ഷിച്ചതാകാം എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്‌. ഉടനെ മാതാപിതാക്കള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. സെപ്റ്റംബര്‍ ഏഴിനാണ് ദേരയിലെ അല്‍ റീഫ് ഷോപ്പിങ് മാളിന് സമീപം അലഞ്ഞുതിരിഞ്ഞിരുന്ന കുട്ടിയെ ഒരു ഫിലിപ്പീന്‍ സ്വദേശി കണ്ടെത്തി അല്‍ മുറഖബ പോലീസില്‍ ഏല്‍പ്പിച്ചത്.

Exit mobile version