എംഎ യൂസഫലി ജാമ്യത്തുക കെട്ടിവച്ചു: ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം

ദുബായ്: ചെക്ക് കേസില്‍ അജ്മാനില്‍ അറസ്റ്റിലായ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം. ജാമ്യത്തുകയായ പത്തു ലക്ഷം ദിര്‍ഹം കെട്ടിവച്ചാണ് തുഷാര്‍ ജയില്‍ മോചിതനായത്. ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലിഇടപെട്ടാണ് ജാമ്യം കിട്ടിയത്. ഇന്ന് പുറത്തിറങ്ങിയില്ലെങ്കില്‍ തുഷാര്‍ ഞായറാഴ്ച വരെ ജയിയില്‍ കഴിയേണ്ടിവരുമായിരുന്നു.

പത്തു വര്‍ഷം മുമ്പ് നല്‍കിയ പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ഒരു ചെക്ക് സംബന്ധിച്ച തര്‍ക്കത്തിലാണ് തുഷാറിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് കഴിഞ്ഞരാത്രി തുഷാര്‍ അറസ്റ്റിലായത്. തുഷാറിനെ പിന്നീട് അജ്മാന്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.

വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ഥന പ്രകാരമാണ് എംഎ യൂസഫലി തുഷാറിന്റെ കേസില്‍ ഇടപെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ മനപ്പൂര്‍വം കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. തുഷാറിനെ കള്ളം പറഞ്ഞ് വിളിച്ചുവരുത്തി കുടുക്കുകയായിരുന്നു. കേസ് നിയമപരമായി നേരിടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് നടപടി. പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ (പത്തൊമ്പതര കോടി രൂപ)യുടേതാണ് ചെക്ക്.

Exit mobile version