രണ്ട് മാസത്തിനിടെ കാസര്‍കോട് ബിജെപിക്ക് നഷ്ടമായത് മൂന്ന് പഞ്ചായത്തുകളിലെ ഭരണം; കാസര്‍കോട്ടെ തിരിച്ചടിയില്‍ ഞെട്ടി നേതൃത്വം

ബിജെപിയുടെ ശക്തികേന്ദ്രമായിരുന്ന കാസര്‍കോട് പാര്‍ട്ടിക്ക് നിരന്തരം തിരിച്ചടികള്‍.

BJP Workers | Kerala News

കാസര്‍ഗോഡ്: ബിജെപിയുടെ ശക്തികേന്ദ്രമായിരുന്ന കാസര്‍കോട് പാര്‍ട്ടിക്ക് നിരന്തരം തിരിച്ചടികള്‍. കാസര്‍ഗോഡില്‍ രണ്ട് മാസത്തിനിടെ പാര്‍ട്ടിക്ക് നഷ്ടമായത് മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ ഭരണം. കാറഡുക്ക, എന്‍മകജെ പഞ്ചായത്തുകളില്‍ ഭരണം നഷ്ടമായതിന് പിന്നാലെ കഴിഞ്ഞ ദിവസം സിപിഎം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തില്‍ കുറ്റിക്കോല്‍ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനവും ബിജെപിക്ക് നഷ്ടമായി.

കാറഡുക്കയില്‍ 18 വര്‍ഷമായി തുടര്‍ന്ന പഞ്ചായത്ത് ഭരണത്തെ അവിശ്വസ പ്രമേയത്തിലൂടെ താഴെയിറക്കിയതിന് ശേഷമാണ് എന്‍മകജെയിലും സമാന സാഹചര്യത്തിന് കളമൊരുങ്ങിയത്. അതിന്റെ ക്ഷീണം മാറും മുമ്പാണ് ബിജെപിക്ക് തദ്ദേശ ഭരണത്തില്‍ ജില്ലയില്‍ വീണ്ടും തിരിച്ചടിയായത്. ഇതോടെ ബിജെപിക്ക് ജില്ലയില്‍ അഞ്ച് പഞ്ചായത്തുകളിലുണ്ടായിരുന്ന അധികാരം രണ്ട് പഞ്ചായത്തുകളിലായി ചുരുങ്ങി.

സിപിഎം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ യുഡിഎഫ് വിമതര്‍ പിന്തുണച്ചതോടെയാണ് കുറ്റിക്കോല്‍ പഞ്ചായത്തില്‍ ബിജെപിക്ക് സ്ഥാനം നഷ്ടമായത്.

16 അംഗ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍ 7 അംഗങ്ങളുടെ പിന്തുണയാണ് എല്‍ഡിഎഫിനുള്ളത്. യുഡിഎഫിന് 6ഉം ബിജെപിക്ക് മൂന്നും അംഗങ്ങള്‍. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൂന്ന് അംഗങ്ങളുള്ള ബിജെപിയെ യുഡിഎഫ് അംഗങ്ങള്‍ പിന്തുണക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സിപിഎം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ രണ്ട് കോണ്‍ഗ്രസ് വിമത അംഗങ്ങള്‍ പിന്തുണച്ചു. യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നു. ഇതോടെ അവിശ്വാസം പാസായി.

Exit mobile version