പരാജയത്തില്‍ തളര്‍ന്ന് കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കൂട്ടരാജി

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം അറിയിച്ചതിന് പിന്നാലെയാണ് മറ്റ് നേതാക്കന്മാരും രാജിക്കത്തയച്ചത്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും വന്‍ തോല്‍വി നേരിട്ടതോടെ കോണ്‍ഗ്രസില്‍ കൂട്ടരാജി.
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബറക്കം മൂന്ന് സംസ്ഥാന അധ്യക്ഷന്മാര്‍ സ്ഥാനം രാജിവെച്ചു. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം അറിയിച്ചതിന് പിന്നാലെയാണ് മറ്റ് നേതാക്കന്മാരും രാജിക്കത്തയച്ചത്.

തുടര്‍ച്ചയായി രണ്ടാം തവണയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വി നേരിടുന്നത്. മികച്ച പ്രചാരണം നടത്തിയിട്ടും പരാജയപ്പെട്ടതോടെയാണ് കോണ്‍ഗ്രസില്‍ നേതാക്കന്മാര്‍ കൂട്ടരാജിക്കൊരുങ്ങുന്നത്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജ് ബബ്ബാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് രാജിക്കത്തയച്ചു.

ഫത്തേപുര്‍ സിക്രി മണ്ഡലത്തില്‍ മത്സരിച്ച രാജ് ബബ്ബാര്‍ പരാജയപ്പെട്ടിരുന്നു. ശരിയായ രീതിയില്‍ ഉത്തരവാദിത്തം നിറവേറ്റാന്‍ തനിക്കായിട്ടില്ലെന്നും വിജയികളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമേഠി കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ യോഗേന്ദ്ര മിശ്രയും കോണ്‍ഗ്രസ് കര്‍ണാടക പ്രചാരണ തലവന്‍ എച്ച്‌കെ പാട്ടിലും ഒഡീഷ പാര്‍ട്ടി അധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായിക്കും ഇതിനോടകം തന്നെ രാജിവെച്ചിട്ടുണ്ട്.

പരമ്പരാഗത മണ്ഡലമായ അമേഠിയിലെ രാഹുലിന്റെ പരാജയം പാര്‍ട്ടിക്ക് കടുത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത രാഹുല്‍ അറിയിച്ചു. ശനിയാഴ്ച രാത്രി ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.

Exit mobile version