തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ കൊലപാതകം: മൂന്ന് പേര്‍ കസ്റ്റഡിയില്‍; ബിജെപിയാണ് കൊലപാതകത്തിന് പിന്നിലെന്ന് തൃണമൂല്‍; നിഷേധിച്ച് ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് ബിശ്വാസിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍.

ബംഗാളിലെ ഫുല്‍ബാരിയില്‍ സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് സത്യജിത് ബിശ്വാസ് വെടിയേറ്റ് മരിച്ചത്. വേദിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ അക്രമിയുടെ വെടിയേല്‍ക്കുകയായിരുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നും ബിശ്വാസിനെ പിന്നില്‍ നിന്ന് വെടിവെക്കുകയായിരുന്നുവെന്നും എസ്പി രൂപേഷ് കുമാര്‍ പറഞ്ഞു.

യുവനേതാവായ സത്യജിത് ബിശ്വാസിന്റെ വിവാഹം അടുത്തിടെയായിരുന്നു കഴിഞ്ഞത്. സംഭവ സ്ഥലത്ത് വലിയ തോതിലുള്ള പൊലീസ് സംഘത്തെ വിനിയോഗിച്ചിട്ടുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

ഇത് രാഷ്ട്രീയ കൊലപാതകമാണെന്നും ബിജെപിയാണ് പിന്നിലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കര്‍ ദത്ത ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് കേസ് സിബിഐ അന്വേഷിക്കണമെന്നും ബംഗാള്‍ പോലീസില്‍ വിശ്വാസമില്ലെന്നും വ്യക്തമാക്കി.

Exit mobile version