ലോകം പകച്ചുനിന്ന കാലത്തുപോലും കരുത്തും നേതൃപാടവവും തെളിയിച്ച നേതാവ്; ആ പോരാട്ടം മറക്കരുത്; കെകെ ശൈലജയ്ക്കായി വോട്ടഭ്യർത്ഥിച്ച് കമൽഹാസൻ

കോഴിക്കോട്: കോവിഡിനും നിപ വൈറസ് വ്യാപനത്തിനുമെതിരെ ആരോഗ്യമന്ത്രിയായിരിക്കെ നടത്തിയ പോരാട്ടം ഓർമ്മിപ്പിച്ച് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയ്ക്കായി വോട്ടഭ്യാർത്ഥിച്ച് കമൽഹാസൻ.

വീഡിയോ സന്ദേശത്തിലൂടെയാണ് വടകരയിലെ വോട്ടർമാരെ അഭിസംബോധന ചെയ്ത് മക്കൾ നീതി മയ്യം അധ്യക്ഷനും നടനുമായ കമൽ ഹാസൻ സംസാരിച്ചത്. കേന്ദ്രത്തിൽനിന്ന് സംസ്ഥാനങ്ങൾ കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ പോരാട്ടത്തിൽ പതറാത്ത കെകെ ശൈലജയെപ്പോലുള്ള നേതാക്കൾ ലോക്സഭയിലെത്തേണ്ടതുണ്ടെന്ന് കമൽ ഹാസൻ പറഞ്ഞു.

ലോകം പകച്ചുനിന്ന കാലത്തുപോലും കരുത്തും നേതൃപാടവവും തെളിയിച്ച നേതാവാണ് കെകെ ശൈലജ. 2018-ൽ നിപ വൈറസ് ആക്രമണമുണ്ടായപ്പോൾ ഓഫീസിൽനിന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയല്ല അന്ന് സംസ്ഥാന ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജ ചെയ്തതെന്നും കോഴിക്കോട് ക്യാമ്പ് ചെയ്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അവശ്യമരുന്നുകളെത്തിച്ച് മാതൃകാപരമായി പ്രവർത്തിച്ചെന്നും കമൽഹാസൻ പറയുന്നു.

കേന്ദ്രത്തിൽനിന്ന് കടുത്ത വെല്ലുവിളി നേരിടുന്ന സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടുമൊക്കെ. ഈ വ്യവസ്ഥിതിക്കെതിരെ പാർലമെന്റിന് അകത്തും പുറത്തും ശബ്ദം ഉയർത്താൻ കെകെ ശൈലജയെപ്പോലെ പോരാട്ടത്തിൽ പതറാത്ത നേതാക്കൾ നമ്മൾക്കുവേണം. കെകെ ശൈലജയ്ക്ക് ചുറ്റിക അരിവാൾ നക്ഷത്രത്തിൽ നിങ്ങളുടെ വിലയേറിയ വോട്ടുരേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു. കെകെ ശൈലജയ്ക്ക് ഒരായിരം വിജയാശംസകൾ നേരുന്നു- കമൽഹാസന്റെ സന്ദേശത്തിൽ പറയുന്നതിങ്ങനെ.

Exit mobile version