മലേഷ്യയില്‍ അജ്ഞാത രോഗം ബാധിച്ച് 12 മരണം; സമാനമായ രോഗ ലക്ഷണങ്ങളോടെ 83 പേര്‍ ആശുപത്രിയില്‍

രോഗം എന്താണെന്ന് അധികൃതര്‍ക്ക് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. പ്രദേശത്തെ ഗോത്രവര്‍ഗ വിഭാഗത്തിനിടയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ക്വലാലംപൂര്‍: മലേഷ്യയില്‍ അജ്ഞാത രോഗം ബാധിച്ച് 12 പേര്‍ മരിച്ചു. കെലാന്തന്‍ സംസ്ഥാനത്തെ ഉള്‍നാടന്‍ ഗ്രാമത്തിലാണ് രോഗം പടര്‍ന്നു പിടിക്കുന്നത്. എന്നാല്‍ രോഗം എന്താണെന്ന് അധികൃതര്‍ക്ക് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. പ്രദേശത്തെ ഗോത്രവര്‍ഗ വിഭാഗത്തിനിടയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഗ്രാമത്തില്‍ അടുത്തിടെ മരിച്ച 14 പേരുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനാണ് മലേഷ്യന്‍ അധികൃതരുടെ തീരുമാനം. എന്നാല്‍ 14 പേരില്‍ രണ്ടുപേര്‍ മരിച്ചത് ന്യുമോണിയ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള 12 പേരുടെ മരണത്തിന് കാരണമായ രോഗം ഏതാണെന്ന് കണ്ടെത്താന്‍ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്താനാണ് അധികൃതരുടെ തീരുമാനം.

അതേസമയം, മരിച്ച 12 പേരുടെ രോഗത്തിന് സമാനമായ ലക്ഷണങ്ങളോടെ 83 പേര്‍ ചികിത്സയിലാണ്. ഇതില്‍ 46 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. അജ്ഞാത രോഗംമൂലം ആളുകള്‍ മരിച്ചതായുള്ള വിവരം കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്.

സ്ഥലത്ത് നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കുടിവെള്ളം മലിനമായതാണ് അസുഖങ്ങള്‍ക്ക് കാരണമെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. ഇതേതുടര്‍ന്ന് ഖനനം നടത്തുന്ന കമ്പനി കുടിവെള്ളം മലിനമാക്കിയെന്ന് കണ്ടെത്തിയാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന് മലേഷ്യന്‍ ഉപപ്രധാനമന്ത്രി വാന്‍ അസിയ വാന്‍ ഇസ്മൈല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version