വീണ്ടും അജ്ഞാത രോഗത്തിന്റെ പിടിയില്‍ ആന്ധ്രാപ്രദേശ്; ആളുകള്‍ നിന്ന നില്‍പില്‍ കുഴഞ്ഞ് വീഴുന്നു!

എലുരു: വീണ്ടും അജ്ഞാത രോഗത്തിന്റെ പിടിയില്‍ ആന്ധ്രാപ്രദേശ്. പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ പുല്ല, കൊമിരെപളളി എന്നീ ഗ്രാമങ്ങളിലാണ് ആളുകള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയിരിക്കുന്നത്. നിന്ന നില്‍പില്‍ കുഴഞ്ഞുവീഴുകയായിരുന്നു ഇവര്‍. കുഴഞ്ഞുവീണവരുടെ വായില്‍ നിന്ന് നുരയും വന്നതായി റിപ്പോര്‍ട്ടുണ്ട്.

22 പേരെയാണ് ഇതിനോടകം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതില്‍ ആറുപേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 15 പേര്‍ എലുരുവിലെ ജില്ലാ ആശുപത്രിയിലും ഒരാള്‍ സമീപത്തുളള പ്രാദേശിക ആശുപത്രിയിലും ചികിത്സയില്‍ തുടരുകയാണ്.

സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ഉദ്യോഗസ്ഥരോട് എലുരുവില്‍ സന്ദര്‍ശനം നടത്താനും സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും പ്രത്യേകം നിര്‍ദേശം നല്‍കി. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് ജനങ്ങളെ അറിയിച്ചിട്ടുണ്ട്. അതേസമയം സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഉപമുഖ്യമന്ത്രി എകെ കെ ശ്രീനിവാസ് ആരോപിച്ചു. കഴിഞ്ഞ ഡിസംബറിലും സമാനമായ രീതിയില്‍ എലുരുവില്‍ കുറച്ചുപേര്‍ രോഗബാധിതരായിരുന്നു. പിന്നാലെയാണ് പുതിയ കേസും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Exit mobile version