ഫ്‌ളോറിഡയില്‍ യോഗ സ്റ്റുഡിയോയില്‍ വെടിവെയ്പ്പ്; രണ്ട് മരണം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ പ്രവര്‍ത്തിക്കുന്ന യോഗ സ്റ്റുഡിയോയിലുണ്ടായ വെടിവെയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആയുധധാരിയായ അംഗരക്ഷകനാണ് വെടിവെച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്രമണം നടത്തിയ ശേഷം അംഗരക്ഷകനും ആത്മഹത്യ ചെയ്തതായി പോലീസ് അറിയിച്ചു. വെടിയുതിര്‍ക്കാനുണ്ടായ സാഹചര്യത്തെപ്പറ്റി ഇതുവരെ വ്യക്തത വന്നിട്ടില്ല. ഫ്‌ളോറിഡയുടെ തലസ്ഥാന നഗരമായ തലാഹാസീയില്‍ വെള്ളിയാഴ്ച്ച വൈകുന്നേരം ആറോടെയാണ് സംഭവം.

അംഗരക്ഷകന്‍ നടത്തിയ ആക്രമണം അറിഞ്ഞ് സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയ പോലീസ് ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ അതിവേഗം ആശുപത്രിയിലെത്തിച്ചു. എന്നാല്‍, അവരില്‍ രണ്ട് പേരെ രക്ഷിക്കാനായില്ല. ഇതില്‍ ഒരാളാണ് അംഗരക്ഷകനില്‍ നിന്ന് തോക്ക് പിടിച്ച് വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. പോലീസിന്റെ കൃത്യമായ ഇടപെടലാണ് മരണസംഖ്യ കുറയ്ക്കാന്‍ കാരണമായത്.

Exit mobile version