രണ്ട് വയസ്സുകാരന്റെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് അമ്മ മരിച്ചു : പിതാവ് അറസ്റ്റില്‍

ഫ്‌ളോറിഡ : യുഎസില്‍ രണ്ട് വയസ്സുകാരന്റെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് അമ്മ മരിച്ചു. വീട്ടില്‍ നിറതോക്ക് സൂക്ഷിച്ചതിന് കുട്ടിയുടെ പിതാവ് വിയോന്‍ഡ്രെ ആവെരിയെ (22) പോലീസ് അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 11നായിരുന്നു സംഭവം. സൂം മീറ്റിങ് നടക്കുന്നതിനിടെ ഷമയ ലിനിന്റെ (21) തലയിലേക്ക് കുട്ടി നിറയൊഴിക്കുകയായിരുന്നു. മീറ്റിങ്ങിനിടെ വലിയ ശബ്ദം കേള്‍ക്കുകയും ലിന്‍ പുറകോട്ട് വീഴുകയും ചെയ്തതല്ലാതെ മീറ്റിങ്ങിലുണ്ടായിരുന്ന ആര്‍ക്കും സംഭവമെന്താണെന്ന് പിടികിട്ടിയിരുന്നില്ല. ഇതോടെ മീറ്റിലുണ്ടായിരുന്ന ഒരാള്‍ ഉടനെ പോലീസിനെ വിളിച്ച് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.

ഈ സമയം ആവെരി വീട്ടിലുണ്ടായിരുന്നില്ല.സംഭവം അറിഞ്ഞയുടനെ ഇയാള്‍ അപ്പാര്‍ട്ട്‌മെന്റിലെത്തി ലിനിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്ഥലത്തെത്തിയ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബാഗില്‍ സൂക്ഷിച്ചിരുന്ന തോക്ക് കുട്ടി കണ്ടെത്തുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും ആവെരിയ്‌ക്കെതിരെ കേസുണ്ട്.

യുഎസില്‍ ഈ വര്‍ഷം മാത്രം 114 പേരാണ് കുട്ടികള്‍ നടത്തിയ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടതെന്നാണ് കണക്ക്.

Exit mobile version