ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു, സുരക്ഷ ഒരുക്കാന്‍ വൈകി; ലങ്കന്‍ പ്രധാനമന്ത്രി

കൊളംബൊ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബൊയില്‍ കഴിഞ്ഞദിവസം ഉണ്ടായ സ്‌ഫോടനത്തെകുറിച്ച് ഇന്ത്യ നേരത്തെ സൂചന നല്‍കിയിരുന്നുവെന്ന് ലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ പറഞ്ഞു. അതേസമയം ഇന്ത്യ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചെന്നും സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ സംഭവിച്ച സ്‌ഫോടനത്തിന്റെ അതേ രീതിയിലുള്ള സന്ദേശമായിരുന്നു ഏജന്‍സിക്ക് ലഭിച്ചത്. ഏപ്രില്‍ നാലിനാണ് പള്ളികള്‍ക്കും ഹോട്ടലുകള്‍ക്കും നേരെ ഭീകരാക്രമണം ഉണ്ടാകുമെന്ന പദ്ധതിയെക്കുറിച്ച് ഇന്ത്യയ്ക്ക് ലഭിച്ച വിവരങ്ങള്‍ ശ്രീലങ്കന്‍ സുരക്ഷാ ഏജന്‍സിയെ അറിയിച്ചത്. നാഷണല്‍ തൗഹീദ് ജമാഅത്ത് ഓഫ് ശ്രീലങ്കയുടെ സെഹ്‌റാന്‍ ഹസീമും കൂട്ടാളികളും ചാവേര്‍ ആക്രമണത്തിന് പദ്ധതി ഇടുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് നേരത്തെ സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.

ശ്രീലങ്കയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബുധനാഴ്ചവരെ അടച്ചിടും. മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും നാല് പഞ്ചനക്ഷത്ര ഹോട്ടലുകളിളും നടന്ന ഭീകരാക്രമണത്തില്‍ 290 പേര്‍ കൊല്ലപ്പെടുകയും 500ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Exit mobile version