ന്യൂസിലാന്‍ഡില്‍ കാട്ടുതീ നിയന്ത്രണ വിധേയമാകാതെ തുടരുന്നു; ഇരുപത്തിമൂന്ന് ഹെലികോപ്ടറുകളും അഗ്‌നിശമന സേനാംഗങ്ങളും കഠിന പരിശ്രമം തുടരുന്നു, 3000ത്തോളം പേര്‍ വീടുകള്‍ ഒഴിഞ്ഞ് പോയി

ഒരാഴ്ച മുന്‍പാണ് ന്യൂസിലാന്‍ഡിലെ ടാസ്മാന്‍ പ്രവിശ്യയിലെ നെല്‍സണ്‍ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന വനമേഖലയില്‍ കാട്ടുതീ പിടിച്ചത്

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡിന്റെ വനമേഖലയില്‍ ആളിക്കത്തിയ കാട്ടുതീ നിയന്ത്രണ വിധേയമാകാതെ തുടരുന്നു. ദക്ഷിണ വനമേഖലയിലാണ് കാട്ടുതീ പടര്‍ന്നുപിടിച്ചിരിക്കുന്നത്. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കാട്ടുതീയാണ് രാജ്യം ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. കാട്ടുതീ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കാട്ടുതീ പടര്‍ന്നത് കാരണം ഇതിനകം മൂവായിരത്തോളം പേരാണ് വീടുകള്‍ ഒഴിഞ്ഞ് പോയത്.

ഒരാഴ്ച മുന്‍പാണ് ന്യൂസിലാന്‍ഡിലെ ടാസ്മാന്‍ പ്രവിശ്യയിലെ നെല്‍സണ്‍ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന വനമേഖലയില്‍ കാട്ടുതീ പിടിച്ചത്. ഇരുപത്തിമൂന്ന് ഹെലികോപ്ടറുകളും മൂന്ന് വിമാനങ്ങളും 155 അഗ്‌നിശമന സേനാംഗങ്ങളും കഠിന പരിശ്രമം ചെയ്തിട്ടും തീപടര്‍ന്നു പിടിക്കുന്നത് തടയാന്‍ സാധിച്ചിട്ടില്ല. കാട്ടുതീയില്‍ ഇതുവരെ ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സൈന്യവും പോലീസും നൂറുകണക്കിന് വളണ്ടിയര്‍മാരും സന്നദ്ധ പ്രവര്‍ത്തകും രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വനവല്‍ക്കരണം നടത്തിയിട്ടുള്ള നെല്‍സണ്‍ നഗരത്തില്‍ ഫാമുകളിലെ വളര്‍ത്തുമൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 3000 പേര്‍ വീടുകള്‍ ഉപേക്ഷിച്ച് പോയി. കാട്ടുതീ നിയന്ത്രണ വിധേയമാകത്തതിനെ തുടര്‍ന്ന് സമീപ നഗരമായ വേക്ക്ഫീല്‍ഡും ഇപ്പോള്‍ കാട്ടുതീ ഭീതിയിലാണ്. ഏകദേശം ഏഴായിരത്തോളം പേര്‍ കാട്ടുതീ ബാധിത മേഖലയില്‍ ഉണ്ടെന്നാണ് കണക്ക്.

അതേ സമയം പ്രതികൂല കാലാവസഥയും ശക്തിയേറിയ കാറ്റും ഉള്ളതിനാല്‍ സ്ഥിതിഗതികള്‍ ഇനിയും വഷളാകാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Exit mobile version