പിറന്നു വീണാലും കുഞ്ഞിന് മുപ്പതു മിനിറ്റില്‍ കൂടുതല്‍ ജീവന്‍ ഉണ്ടാകില്ല, എന്താണ് തീരുമാനം? ഏറെ പ്രതീക്ഷിച്ച അമ്മയ്ക്ക് ഏഴാം മാസം ലഭിച്ച ഡോക്ടറുടെ മറുപടി; നെഞ്ചുപൊട്ടി അവള്‍ പൊന്നോമനയെ പ്രസവിച്ചു, അവയവദാനം നടത്തി..! മാതൃക

വാഷിങ്ടണ്‍: ഒരു സ്ത്രീ അമ്മയാകുന്നതാണ് ആ ജീവിതത്തിലെ ഏറ്റവും വലിയ ദൗത്യം. തന്റെ വയറ്റില്‍ കുഞ്ഞ് ജീവന്‍ വളരുന്നുണ്ടെന്നറിഞ്ഞാല്‍ ആ പൊന്നോമനയ്ക്കായുള്ള കാത്തിരിപ്പ് തുടരും. അതിനെ കൊഞ്ചിക്കാനും താലോലിക്കാനും മനസ് തുടിക്കും…എന്നാല്‍ ജനിക്കുന്ന കുഞ്ഞിന് ആയുസ്സില്ലെന്ന് അറിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ..

അത്തരത്തില്‍ ഒരു അമ്മയുടെ കണ്ണീരിന്റെ കഥയാണ് വൈറലാകുന്നത്. പിറന്നു വീണാലും കുഞ്ഞിന് മുപ്പതു മിനിറ്റില്‍ കൂടുതല്‍ ജീവന്‍ ഉണ്ടാകില്ല, എന്താണ് തീരുമാനം? പൊന്നോമനയുടെ വരവിനായി കാത്തിരുന്ന ഈ അമ്മയോട് ഏഴാംമാസത്തില്‍ ഡോക്ടര്‍ പറഞ്ഞ വാക്കുകളാണിത്. വാഷിങ്ടണ്‍ സ്വദേശിയായ ക്രിസ്റ്റാ ഡേവിസ് എന്ന യുവതിക്കാണ് സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത ദുരന്തം സംഭവിച്ചത്.

അനെന്‍സിഫാലി എന്ന അപൂര്‍വ രോഗം ബാധിച്ച കുഞ്ഞാണ് വയറില്‍ വളരുന്നത് എന്ന് പതിനെട്ട് ആഴ്ച്ച ഗര്‍ഭിണിയായപ്പോഴാണ് ക്രിസ്റ്റയോട് ഡോക്ടര്‍ പറയുന്നത്. തലച്ചോറും തലയോട്ടിയും ഭാഗികമായി ഇല്ലാതെ നവജാതശിശുക്കള്‍ പിറക്കുന്ന അവസ്ഥയാണിത്. ഇരുപത്തിമൂന്നുകാരിയായ ക്രിസ്റ്റയും പങ്കാളി ഡെറിക് ലോവെറ്റും ഈ വിവരം അറിഞ്ഞതും അക്ഷരാര്‍ഥത്തില്‍ ഞെട്ടി.

രണ്ടു വഴികളാണ് ഡോക്ടര്‍ ക്രിസ്റ്റയ്ക്കും ഡെറിക്കും മുന്നില്‍ വച്ചത്. ഒന്നുകില്‍ എത്രയും പെട്ടെന്നു പ്രസവം നടത്തുക അല്ലെങ്കില്‍ ഗര്‍ഭകാലം പൂര്‍ത്തിയാകും വരെ കുഞ്ഞിനെ വഹിച്ച് കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാം. ജനിച്ചാലും ഏറെനേരം കുഞ്ഞിന് ജീവിച്ചിരിക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ ഉറപ്പു പറയുകയും ചെയ്തു. അങ്ങനെ ക്രിസ്മസ് രാത്രിയില്‍ ക്രിസ്റ്റ നാല്‍പത് ആഴ്ച്ച പ്രായമുള്ള തന്റെ കുഞ്ഞിന് ജന്മം നല്‍കി, അവള്‍ക്ക് റെയ്ലി ആര്‍കേഡിയ ഡയാന്‍ ലോവെറ്റ് എന്നു പേരുമിട്ടു.

എന്നാല്‍ ആ കുഞ്ഞ് അരമണിക്കൂര്‍ മാത്രമേ ജീവന്‍ ശേഷിക്കൂ എന്നു ഡോക്ടര്‍ പറഞ്ഞതിനു വിപരീതമായി അവള്‍ ഒരാഴ്ച്ചയോളം ജീവിച്ചു. തുടര്‍ന്നങ്ങോട്ട് റെയ്ലി മരിക്കുന്നതു വരെയും ആശുപത്രിയിലായിരുന്നു ക്രിസ്റ്റയുടെയും ഡെറിക്കിന്റെയും ജീവിതം. ഒടുവില്‍ പുതുവര്‍ഷത്തിന്റെ തലേന്ന് അവള്‍ ഈ ലോകത്തോടു വിടപറഞ്ഞു.

‘അരമണിക്കൂര്‍ മാത്രമേ ജീവിക്കൂ എന്നു കരുതിയിരുന്ന കുഞ്ഞിനെ ഒരാഴ്ച്ചയോളം താലോലിക്കാന്‍ കിട്ടിയില്ലേ അതാണ് തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്നു വിശ്വസിക്കുകയാണ്’ ഇരുവരും പറഞ്ഞു.

ജീവിച്ചിരുന്ന ഒരാഴ്ച്ചയില്‍ ഒരിക്കല്‍പ്പോലും റെയ്ലി കരഞ്ഞിരുന്നില്ലെന്നും ക്രിസ്റ്റ പറയുന്നു. എങ്കിലും അവസാന ദിവസം ഓക്സിജന്റെ ലഭ്യത കുറഞ്ഞപ്പോള്‍ മാത്രം അവളൊന്നു കരഞ്ഞുവെന്നും ക്രിസ്റ്റ പറയുന്നു. റെയ്ലിയുടെ മരണത്തോടെ അവളെ പൂര്‍ണമായും ഈ ഭൂമിയില്‍ നിന്നു വിട്ടയക്കാന്‍ ആ മാതാപിതാക്കള്‍ക്കായില്ല. മകള്‍ മരിച്ചാലും മറ്റുള്ളവരിലൂടെ അവള്‍ ഇനിയും ജീവിക്കണമെന്നു കരുതി അവര്‍. അങ്ങനെ റെയ്ലിയുടെ ഹൃദയ വാല്‍വുകള്‍ രണ്ടു കുട്ടികള്‍ക്കു വേണ്ടിയും ശ്വാസകോശം ഒരു ഗവേഷണ ആശുപത്രിക്കു വേണ്ടിയും ദാനം ചെയ്തു.

Exit mobile version