വേദനയില്ലാ വധശിക്ഷ ആദ്യമായി നടപ്പിലാക്കി യുഎസ്

അലബാമ: വേദനയില്ലാ വധശിക്ഷ നടപ്പിലാക്കി യുഎസ്. നൈട്രജന്‍ വാതകം ഉപയോഗിച്ചുള്ള വധശിക്ഷ യുഎസില്‍ ആദ്യമായിട്ടാണ് നടപ്പിലാക്കുന്നത്. 1988ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെന്നത്ത് യൂജിന്‍ സ്മിത്തിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്.

ഈ രീതി ക്രൂരമാണെന്നും പാളിച്ചയുണ്ടായാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. ഏറ്റവും വേദന കുറഞ്ഞതും മനുഷ്യത്വപരവുമായ വധശിക്ഷാ രീതിയെന്നാണ് അലബാമ സ്റ്റേറ്റ് അധികൃതര്‍ അവകാശപ്പെടുന്നത്.

വധശിക്ഷ നടപ്പാക്കുന്ന മുറിയില്‍ എത്തിക്കഴിഞ്ഞാല്‍ ഒരു റെസിപ്രേറ്ററിലൂടെ (പ്രത്യേകതരം മാസ്‌ക്) വാതകം ശ്വസിക്കാന്‍ പ്രേരിപ്പിക്കും. ഇത് ശ്വസിക്കുന്നതോടെ ശരീരത്തിലെ ഓക്സിജന്‍ നഷ്ടപ്പെടുകയും മരിക്കുന്നതിന് മുമ്പ് അബോധാവസ്ഥയിലേക്ക് വഴുതിവീഴുകയും ചെയ്യും.

യുഎസിലെ 50 സംസ്ഥാനങ്ങളില്‍ 27ല്‍ മാത്രമാണ് വധശിക്ഷ നിയമപരമായിട്ടുള്ളത്. വിഷമുള്ള രാസവസ്തുക്കള്‍ കുത്തിവച്ചാണ് പൊതുവെ ശിക്ഷ നടപ്പാക്കാറുള്ളത്. മിസിസിപ്പി, ഓക്ലഹോമ സംസ്ഥാനങ്ങളിലും നൈട്രജന്‍ വധശിക്ഷയ്ക്ക് അംഗീകാരമുണ്ടെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

Exit mobile version