പത്തനംതിട്ടയില്‍ പെറ്റമ്മയുടെ കണ്‍മുന്നിലിട്ട് രണ്ട് പൈതങ്ങളെ അതിദാരുണമായി വെട്ടികൊലപ്പെടുത്തിയ സംഭവം; പ്രതിയായ പിതൃസഹോദരന് വധശിക്ഷ

2013 ഒക്ടോബര്‍ 27നായിരുന്നു കേരളക്കരയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

പത്തനംതിട്ട: റാന്നി കീക്കൊഴൂരില്‍ പെറ്റമ്മയുടെ മുന്‍പില്‍ ഇട്ട് രണ്ട് കുട്ടികളെ അതിദാരുണമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പിതൃസഹോദരന് വധശിക്ഷ വിധിച്ചു. ഷിബു എന്ന തോമസ് ചാക്കോ (47)യ്ക്കാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. 2013 ഒക്ടോബര്‍ 27നായിരുന്നു കേരളക്കരയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

രാവിലെ 7.30ന് വീട്ടുമുറ്റത്ത് നിന്നിരുന്ന ഏഴുവയസ്സുകാരന്‍ മെല്‍ബിനെ പ്രതി കുത്തി കൊലപ്പെടുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച കുട്ടികളുടെ അമ്മയുടെ മുഖത്ത് മുളകുപൊടി വിതറി. ശേഷം അടിച്ചു വീഴ്ത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടിനുള്ളിലേയ്ക്ക് അതിക്രമിച്ച് കയറി മൂന്നുവയസ്സുകാരന്‍ മെബിന്റെ കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.

പിന്നീട് കുപ്പിയില്‍ കരുതിയിരുന്ന ഡീസല്‍ താഴത്തെ നിലയിലെയും മുകളിലത്തെ നിലയിലെയും കിടപ്പുമുറികളില്‍ ഒഴിച്ച് തീയിട്ടശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. കുട്ടികളുടെ പിതൃസഹോദരനായ പ്രതി കുടുംബവസ്തു തര്‍ക്കം കാരണം പിതാവുമായി പിണങ്ങി വാടകവീട്ടില്‍ കഴിയുകയായിരുന്നു.

Exit mobile version