ഗസ്സയിലെ ആശുപത്രികളിലെ ജനറേറ്ററുകള്‍ നിലച്ചാല്‍ വന്‍ ദുരന്തം: 24 മണിക്കൂര്‍ പോലും പ്രവര്‍ത്തിക്കാനുള്ള ഇന്ധനമില്ല

ജനീവ: ഗസ്സയിലെ ആശുപത്രികളിലെ ജനറേറ്ററുകള്‍ക്ക് 24 മണിക്കൂര്‍ പോലും പ്രവര്‍ത്തിക്കാനുള്ള ഇന്ധനമില്ല. ജനറേറ്ററുകള്‍ നിലച്ചാല്‍ വന്‍ ദുരന്തമാണെന്ന് യുഎന്‍ മുന്നറിയിപ്പ്. ഗസ്സയില്‍ ഹമാസിനെ ഇല്ലാതാക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്ന് പറഞ്ഞ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഗസ്സ പൂര്‍ണമായും അധിനിവേശം നടത്തുകയാണെങ്കില്‍ അത് വന്‍ അബദ്ധമാകുമെന്ന് പറഞ്ഞു.

പലസ്തീന്‍ പ്രദേശത്ത് ഇസ്രായേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും വാഹനങ്ങള്‍ ഈജിപ്തുമായുള്ള തെക്കന്‍ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്തതിനെത്തുടര്‍ന്ന് ഭക്ഷണം, വെള്ളം, ഇന്ധനം, മരുന്നുകള്‍ എന്നിവയുടെ വിതരണം അപകടകരമാംവിധം കുറഞ്ഞുവരികയാണ്. തങ്ങളുടെ ഷെല്‍ട്ടറുകളില്‍ ഇനി വെള്ളം നല്‍കാന്‍ കഴിയില്ലെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. ‘ഗസ്സയെ കഴുത്തു ഞെരിച്ച് കൊല്ലുന്നു… ഗസ്സയില്‍ ജീവന്‍ ഇല്ലാതാകുന്നു.’ യു.എന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇസ്രായേല്‍ ഉപരോധത്തെ തുടര്‍ന്ന് ഗസ്സയില്‍ ശുദ്ധജലവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും കുറഞ്ഞുവരികയാണ്. ഇസ്രായേലും ഹമാസും തമ്മിലുള്ള ഏറ്റവും പുതിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ യുഎന്നും മറ്റ് മാനുഷിക ഏജന്‍സികളും സഹായത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ആസന്നമായ ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ഗസ്സ മുനമ്പിലെ സ്ഥിതിഗതികള്‍ അതിവേഗം വഷളായതിനാല്‍ ഇരുവശത്തും ആയിരങ്ങള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

ഉപാധികളില്ലാതെ ബന്ദികളെ ഉടന്‍ ഹമാസ് മോചിപ്പിക്കണമെന്നും ഗസ്സയിലെ സാധാരണക്കാര്‍ക്ക് മാനുഷിക സഹായത്തിനായി ഇസ്രായേല്‍ വേഗത്തിലും തടസ്സമില്ലാതെയും പ്രവേശനം നല്‍കണമെന്നും ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് അഭ്യര്‍ഥിച്ചു.

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നപ്പോള്‍ വ്യോമാക്രമണത്തില്‍ 700 കുട്ടികളെങ്കിലും ഉള്‍പ്പെടെ 2,670 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 9,000-ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും 1,000-ത്തോളം പേര്‍ വ്യോമാക്രമണത്തില്‍ കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിപ്പോകുകയോ കാണാതായിട്ടുണ്ട്. 9,000-ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും 1,000-ത്തോളം പേര്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിപ്പോകുകയോ കാണാതാവാകുയോ ചെയ്തിട്ടുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version