കറുത്ത ദിനങ്ങള്‍ക്ക് മറുപടി; ഹമാസിന്റെ എല്ലാ ശേഷിയും ഇല്ലാതാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു; ഗാസയെ തുടച്ചുനീക്കുമെന്ന് മുന്നറിയിപ്പ്

ജറുസലേം: ഇസ്രയേലില്‍ അപ്രതീക്ഷിത ആക്രമണം നടത്തിയ ഹമാസിന്റെ എല്ലാശേഷിയും ഇല്ലാതാക്കുമെന്ന് ഇസ്രയേല്‍. ഇസ്രയേല്‍ സൈന്യം അടിയന്തരമായി പ്രവര്‍ത്തിക്കുമെന്നും ഹമാസിനെ നിര്‍ദയം അടിച്ചമര്‍ത്തുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രയേലിനും പൗരന്മാര്‍ക്കും അവര്‍ നല്‍കിയ കറുത്ത ദിനങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും ടെലിവിഷന്‍ അഭിസംബോധനയില്‍ നെതന്യാഹു പറഞ്ഞു. ഈ യുദ്ധത്തില്‍ ഇസ്രയേല്‍ വിജയിക്കുമെന്ന് അവകാശപ്പെട്ട നെതന്യാഹു, പോരാട്ടം ഏറെക്കാലം നീണ്ടുനില്‍ക്കുമെന്നും വ്യക്തമാക്കി.

ഗാസയില്‍ താമസിക്കുന്നവരോട് പുറത്തുപോകാന്‍ പറഞ്ഞ ഇസ്രായേല്‍, തങ്ങളുടെ എല്ലാശേഷിയും ഉപയോഗിച്ച് അവിടെ ആക്രമണം നടത്തുമെന്നും തുടച്ചുനീക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഹമാസ് കുഞ്ഞുങ്ങളേയും അമ്മമാരെയും അവരുടെ വീട്ടില്‍, കിടക്കകളില്‍ വധിക്കുന്ന ശത്രുക്കളാണെന്നും, മുതിര്‍ന്നവരേയും കുട്ടികളേയും യുവാക്കളേയും ഒരുപോലെ തട്ടിക്കൊണ്ടുപോകുകയാണെന്നും നെതന്യാഹു പറഞ്ഞു.

അവധി ദിനത്തില്‍ പൗരന്മാരേയും കുഞ്ഞുങ്ങളേയും കൊന്നൊടുക്കി അവര്‍ ആനന്ദിക്കുകയാണ്. മുമ്പ് ഒരിക്കലും ഇല്ലാത്തവിധത്തിലുള്ള സംഭവമാണ് ഇസ്രയേലില്‍ അരങ്ങേറിയത്, അതിനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും നെതന്യാഹു വിശദീകരിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ളവരുമായി സംസാരിച്ചു. ഈ യുദ്ധം തുടരാനുള്ള സ്വാതന്ത്ര്യം അവര്‍ ഇസ്രയേലിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹമാസിന്റെ പ്രവര്‍ത്തകര്‍ ഒളിച്ചിരിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായ എല്ലാസ്ഥലങ്ങളും ചാരമാക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു.

ALSO READ- ചെങ്കല്ലിറക്കി മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം, നിയന്ത്രണം വിട്ട് മിനിലോറി കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, രണ്ടുപേര്‍ക്ക് പരിക്ക്
നിലവില്‍ ഗാസയിലേക്കുള്ള വൈദ്യുതി, ഇന്ധനം, മറ്റു സാധനങ്ങള്‍ എന്നിവയുടെ വിതരണം ഇസ്രയേല്‍ റദ്ദാക്കിാനിരിക്കുകയാണ്. ശനിയാഴ്ച തന്നെ ഗാസയിലേക്കുള്ള വൈദ്യുതി ഇസ്രയേല്‍ വിച്ഛേദിച്ചിരുന്നു. ഗാസയിലെ ഏഴ് മേഖലകളില്‍ ആളുകളോട് ഒഴിഞ്ഞുപോവാന്‍ ഇസ്രയേല്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. നഗരകേന്ദ്രങ്ങളിലെ ഷെല്‍ട്ടറുകളില്‍ അഭയംതേടാനാണ് നിര്‍ദേശം.

Exit mobile version