സിംഗപ്പൂരിലെ ക്ഷേത്രത്തിലെ ക്ഷേത്രാഭരണങ്ങള്‍ പണയം വച്ചു: ഇന്ത്യക്കാരനായ മുഖ്യ പുരോഹിതന് ആറ് വര്‍ഷം തടവ്

സിംഗപ്പൂര്‍: സിംഗപ്പൂര്‍ മാരിയമ്മന്‍ ക്ഷേത്രത്തിലെ ക്ഷേത്രാഭരണങ്ങള്‍ പണയം വച്ച കുറ്റത്തിന് ഇന്ത്യക്കാരനായ മുഖ്യ പുരോഹിതന് ആറ് വര്‍ഷം തടവ് വിധിച്ചു. മുഖ്യ കര്‍മ്മി കന്ദസാമി സേനാപതിയ്‌ക്കെതിരെയാണ് നടപടി.

രണ്ട് മില്യണ്‍ സിംഗപ്പൂര്‍ ഡോളര്‍ (എകദേശം 12 കോടിയിലധികം) വിലമതിക്കുന്ന ആഭരണങ്ങളാണ് പണയം വച്ചത്.വിശ്വാസ വഞ്ചന, ഉത്തരവാദിത്ത ദുര്‍വിനിയോഗം, എന്നീ കുറ്റങ്ങളാണ് സേനാപതിക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. മറ്റ് ആറ് കുറ്റങ്ങളും വിചാരണ സമയത്ത് പരിഗണിച്ചിരുന്നു.

2016 മുതല്‍ 2020 വരെ നിരവധി തവണ തിരുവാഭരണങ്ങള്‍ സേനാപതി പണയം വച്ചിരുന്നു. എന്നാല്‍ ഓഡിറ്റിന്റെ സമയത്ത് പണം കടം വാങ്ങി ആഭരണങ്ങള്‍ തിരിച്ചെടുത്ത് ക്ഷേത്രത്തിലെത്തിക്കുകയാണ് പതിവ്. 2016 ല്‍ മാത്രം 172 തവണയായി 66 പവന്‍ സ്വര്‍ണാഭരണമാണ് ഇയാള്‍ പണയം വെച്ചത്. 2016 മുതല്‍ 2020 വരെ സേനാപതിക്ക് 14 കോടിയിലധികം രുപ ലഭിച്ചു.

2020 മാര്‍ച്ചില്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഓഡിറ്റ് വൈകിയിരുന്നു, പിന്നീട് ജൂണില്‍ ഓഡിറ്റ് നടത്താന്‍ തീരുമാനിച്ചു, എന്നാല്‍ ലോക്കറിന്റെ താക്കോല്‍ താന്‍ ഇന്ത്യയില്‍ മറന്നുവെച്ചെന്ന് പറഞ്ഞ് കൊണ്ട് സേനാപതി ഓഡിറ്റ് തടസപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ ഓഡിറ്റ് നടത്തണമെന്ന് ജീവനക്കാര്‍ നിര്‍ബന്ധം പിടിച്ചതോടെ താന്‍ ക്ഷേത്രാഭരണം പണയം വച്ചതായി സേനാപതി സമ്മതിച്ചു. കാന്‍സര്‍ ചികിത്സക്കായി തന്റെ സുഹൃത്തിന് പണം നല്‍കാനും ഇന്ത്യയിലെ അമ്പലങ്ങളെയും സ്‌കൂളുകളെയും സഹായിക്കാനുമാണ് താന്‍ പണയം വച്ചതെന്നുമായിരുന്നു സേനാപതിയുടെ വിശദീകരണം.

Exit mobile version