“കോവിഡിന് അതിര്‍ത്തികളില്ല” : യാത്രാവിലക്ക് അന്യായമെന്ന് ഐക്യരാഷ്ട്രസഭ

ജനീവ : ഒമിക്രോണ്‍ ഭീതിയെത്തുടര്‍ന്ന് ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാവിലക്ക് അന്യായമെന്ന് ഐക്യരാഷ്ടസംഘടന. യാത്രാവിലക്കുകള്‍ അന്യായമാണെന്നും ഫലപ്രദമല്ലെന്നും യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

“പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട രാജ്യങ്ങളെ കൂട്ടത്തോടെ ശിക്ഷിക്കരുത്. അതിരുകളില്ലാത്ത വൈറസാണിത്. ഏതെങ്കിലും ഒരു രാജ്യത്തെയോ പ്രദേശത്തെയോ ഒറ്റപ്പെടുത്തുന്ന യാത്രാ നിയന്ത്രണങ്ങള്‍ അന്യായം മാത്രമല്ല, ഫലപ്രദവുമല്ല.യാത്രക്കാര്‍ക്കുള്ള പരിശോധനകള്‍ വര്‍ധിപ്പിക്കുകയാണ് വേണ്ടത്”. അന്റോണിയോ അഭിപ്രായപ്പെട്ടു. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം പ്രധാന രാജ്യങ്ങള്‍ പലതും അതിര്‍ത്തികള്‍ അടച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവവര്‍ക്കാണ് മിക്ക രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്‌.

ലോകരാജ്യങ്ങളുടെ നടപടിയെ ശക്തമായി അപലപിച്ച് ദക്ഷിണാഫ്രിക്കന്‍ അധികൃതര്‍ രംഗത്തെത്തിയിരുന്നു. നെതര്‍ലന്‍ഡ്‌സ് മുതല്‍ ബ്രിട്ടന്‍ വരെയും കാനഡ് മുതല്‍ ഹോങ്കോങ് വരെയും സ്ഥിരീകരിച്ച വകഭേദത്തെ ആദ്യം തിരിച്ചറിഞ്ഞതിന് തങ്ങള്‍ ശിക്ഷിക്കപ്പെടുകയാണെന്നും ആഫ്രോ ഫോബിയ ആണിതെന്നും മലാവിയുടെ പ്രസിഡന്റ് ലസാറസ് ചക്വേര ആരോപിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കും മറ്റ് സഹോദര രാജ്യങ്ങള്‍ക്കും യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ എല്ലാ രാജ്യങ്ങളോടും അവരുടെ തീരുമാനങ്ങള്‍ അടിയന്തരമായി പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നുവെന്നും ഒറ്റപ്പെടുത്തരുതെന്നും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ പറഞ്ഞിരുന്നു.

യാത്രാ നിരോധനത്തിലൂടെ ചെയ്യുന്ന ഒരേയൊരു കാര്യം ദുരിതബാധിത രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ തകര്‍ക്കുക എന്നതാണെന്നും നിയന്ത്രണങ്ങള്‍ രാജ്യത്തോട് കാണിക്കുന്ന അനീതിയാണെന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.

Exit mobile version