കെട്ടിടവാടക നല്‍കാന്‍ മറന്നത് പുലിവാലായി; വിവാഹത്തിനായി നാട്ടിലേക്ക് തിരിച്ച പ്രവാസി മലയാളി യുവാവിന്റെ യാത്രമുടങ്ങി, നിശ്ചയിച്ചിരുന്ന കല്ല്യാണം നടന്നില്ല

കോഴിക്കോട് ഫറോക്ക് സ്വദേശി അരുണ്‍കുമാറിനാണ് വാടകയുടെ പേരില്‍ സ്വന്തം വിവാഹദിവസം നാട്ടിലെത്താന്‍ കഴിയാതിരുന്നത്.

കുവൈറ്റ് സിറ്റി: കെട്ടിടവാടക നല്‍കാന്‍ മറന്നു പോയതിനെ തുടര്‍ന്ന് വിവാഹത്തിനായി നാട്ടിലേക്ക് തിരിച്ച പ്രവാസി മലയാളി യുവാവിന്റെ യാത്രമുടങ്ങി, നിശ്ചയിച്ചിരുന്ന കല്ല്യാണം തീരുമാനിച്ചിരുന്ന ദിവസം നടന്നില്ല.

കോഴിക്കോട് ഫറോക്ക് സ്വദേശി അരുണ്‍കുമാറിനാണ് വാടകയുടെ പേരില്‍ സ്വന്തം വിവാഹദിവസം നാട്ടിലെത്താന്‍ കഴിയാതിരുന്നത്. നിശ്ചയിച്ച ദിവസം നാട്ടിലെത്താന്‍ കഴിയാതിരുന്നതോടെ വിവാഹ തീയതി മറ്റൊരു ദിവസത്തേക്ക് മാറ്റി.

ഈ മാസം 16നാണ് അരുണ്‍കുമാറിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനായി നാട്ടിലേക്ക് തിരിക്കുന്നതിന് 12ന് ടിക്കറ്റെടുത്ത് അരുണ്‍കുമാര്‍ വിമാനത്താവളത്തിലെത്തി. മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി ലഗേജ് വിട്ടു. എന്നാല്‍, എമിഗ്രേഷന്‍ വിഭാഗത്തിലെത്തിയതോടെയാണ് യാത്രാവിലക്കുണ്ടെന്ന് അറിയിച്ചത്.

കൊവിഡ് സമയത്ത് എട്ടുമാസം അരുണ്‍കുമാര്‍ നാട്ടിലായിരുന്നു. ഈ സമയം കെട്ടിടവാടക നല്‍കിയിരുന്നില്ല. പ്രശ്‌നങ്ങള്‍ അവസാനിച്ച് വീണ്ടും കുവൈറ്റില്‍ എത്തിയെങ്കിലും ആരും അത് അന്വേഷിക്കുകയോ ചോദിക്കുകയോ ഉണ്ടായില്ല. ഇതോടെ അത് ഒഴിവാക്കി എന്നായിരുന്നു അരുണ്‍കുമാറിന്റെ ധാരണ.

എന്നാല്‍, വിമാനത്താവളത്തിലെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. 1031 ദീനാറാണ് വാടകയായി അടക്കാനുണ്ടായിരുന്നത്. കോടതിയില്‍ സംഖ്യ കെട്ടിവെക്കാന്‍ വിമാനത്താവളത്തില്‍ നിന്ന് അറിയിച്ചതോടെ അരുണ്‍കുമാറിന് മടങ്ങേണ്ടിവന്നു. തുടര്‍ന്ന് വിഷയത്തില്‍, ലോയര്‍ ഓഫിസില്‍ ജോലിചെയ്യുന്ന കെകെഎംഎ കേന്ദ്ര മതകാര്യവകുപ്പ് വൈസ് പ്രസിഡന്റ് അബ്ദുല്‍ കലാം മൗലവി ഇടപെടുകയായിരുന്നു.

വെള്ളി, ശനി ദിവസങ്ങളില്‍ അവധിയായതിനാല്‍ തുക അടക്കാനായില്ല. ഞായറാഴ്ച തുക കെട്ടിവെക്കുകയും യാത്രാവിലക്ക് നീങ്ങുകയും ചെയ്തു. തിങ്കളാഴ്ച എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ അരുണ്‍കുമാര്‍ നാട്ടിലേക്ക് തിരിക്കും. തിങ്കളാഴ്ച നടക്കാതെപോയ വിവാഹം ബുധനാഴ്ച നടക്കും. വര്‍ഷങ്ങളായി കുവൈറ്റിലുള്ള അരുണ്‍കുമാര്‍ ബോട്ടികാത്ത് കമ്പനി ജീവനക്കാരനാണ്.

Exit mobile version