24 കോടി രൂപ ലഭിക്കാന്‍ 54 കാരന്റെ അതിസാഹസം: ഇന്‍ഷൂറന്‍സ് പോളിസിയെടുത്ത്, ഇരുകാലുകളും വെട്ടിമാറ്റി; രണ്ടു വര്‍ഷം തടവും പിഴയും വിധിച്ച് കോടതി

ഇന്‍ഷൂറന്‍സ് തുകയായി 24 കോടി രൂപ ലഭിക്കാന്‍ സ്വന്തം കാലുകള്‍ വെട്ടിമാറ്റിയ 54 കാരന് രണ്ടു വര്‍ഷം തടവ്. ഹംഗറിയിലെ നൈര്‍ക്‌സാസാരിയിലെ പെസ്റ്റ് സെന്‍ട്രല്‍ കോടതിയുടേതാണ് വിധി.

2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു മുന്നില്‍ പെട്ട് തന്റെ രണ്ടു കാലുകളും നഷ്ടപ്പെട്ടു എന്നായിരുന്നു ഇയാളുടെ അവകാശവാദം. എന്നാല്‍, ഇയാള്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങി തന്റെ ഇരു കാലുകളും അപകടപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

കാല്‍മുട്ടിനുതാഴെ നഷ്ടപ്പെട്ട ഇയാള്‍ കൃത്രിമ കാലുകള്‍ ഉപയോഗിച്ച് വീല്‍ചെയറിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്. അപകടം സംഭവിക്കുന്നതിന് മുമ്പുള്ള ദിവസം അപകടം സംഭവിച്ചാല്‍ ഇന്‍ഷൂറന്‍സായി വലിയ തുക ലഭിക്കുന്ന പോളിസികളില്‍ ഇയാള്‍ ചേര്‍ന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഇന്‍ഷൂറന്‍സ് കമ്പനികളാണ് പോലീസിനെ വിവരമറിയിച്ചത്.

സംഭവത്തില്‍ സംശയം തോന്നിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍, സേവിംഗ്സ് അക്കൗണ്ടുകളെക്കാള്‍ ഇന്‍ഷൂറന്‍സ് പോളിസികളില്‍ മികച്ച റിട്ടേണ്‍തുക ലഭിക്കുന്നതുകൊണ്ടാണ് താന്‍ ഇത്രയധികം പോളിസികള്‍ എടുത്തതെന്നായിരുന്നു പിടിയിലായ സമയത്ത് പ്രതിയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍, തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷയായി രണ്ട് വര്‍ഷത്തെ ജയില്‍വാസവും 4,724 പൗണ്ട് പിഴയും വിധിച്ചു.

Exit mobile version