കരിപ്പൂര്‍ വിമാനാപകടം; 660 കോടിയുടെ ഇന്‍ഷുറന്‍സ് ക്ലെയിമിന് ധാരണ; ഇന്ത്യന്‍ ഏവിയേഷന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ക്ലെയിം

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടത്തില്‍ 660 കോടിയുടെ ഇന്‍ഷുറന്‍സ് ക്ലെയിമിന് ധാരണയായി. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളും, ആഗോള ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്നാണ് ക്ലെയിം തുക നല്‍കുക. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന് ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണ് ഇത്.

പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് 373.83 കോടി രൂപ നല്‍കുക. 89 ദശലക്ഷം ഡോളറാണ് കമ്പനികള്‍ കണക്കാക്കിയ നഷ്ടം. ഇതില്‍ 38 ദശലക്ഷം ഡോളറാണ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കുക. 51 ദശലക്ഷം ഡോളര്‍ വിമാനത്തിനുണ്ടായ നഷ്ടം നികത്താനുമാണെന്ന് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അതുല്‍ സഹായി പറഞ്ഞു. യാത്രക്കാര്‍ക്ക് അടിയന്തിര സഹായം നല്‍കാന്‍ മൂന്നര കോടി രൂപ ചെലവാക്കിയെന്നും ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി പറഞ്ഞു.

ആഗസ്റ്റ് ഏഴിനാണ് നാടിനെ നടുക്കിയ വിമാനാപകടം നടന്നത്. ലാന്റിങിനിടെ റണ്‍വേയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം തകരുകയായിരുന്നു. യാത്രക്കാരായിരുന്ന 21 പേരാണ് അപകടത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

Exit mobile version