വിവാദമായതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി പുനസ്ഥാപിച്ച് കേന്ദ്ര സര്‍ക്കാര്‍; ഒരു വര്‍ഷത്തേക്ക് നീട്ടി

ന്യൂഡല്‍ഹി; ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി അവസാനിപ്പിച്ചത് വിവാദമായതിന് പിന്നാലെ പദ്ധതി പുനസ്ഥാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്കാണ് പദ്ധതി നീട്ടി നല്‍കിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹര്‍ഷ് വര്‍ധന്‍ ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.

കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ഏപ്രില്‍ 20 മുതല്‍ ഒരു വര്‍ഷത്തേക്കാണ് ഇന്‍ഷുറന്‍സിന്റെ കാലാവധി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് മരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ് പദ്ധതി നേരത്തെ നടപ്പാക്കിയിരുന്നു. എന്നാല്‍ ഇത് അവസാനിപ്പിച്ച് മാര്‍ച്ച് 24ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സീന്‍ നല്‍കിയത് ചൂണ്ടിക്കാട്ടിയും, ചെലവ് ചുരുക്കല്‍ നീക്കത്തിന്റെ ഭാഗമായും അവസാനിപ്പിക്കുന്നുവെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്‍ഷുറന്‍സ് തുടരാനുള്ള തീരുമാനം. 50 ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് തുക.

Exit mobile version