അഫ്ഗാനിസ്ഥാനെ മുറിവേൽപ്പിച്ച് വീണ്ടും ബോംബ് സ്‌ഫോടനം; നൂറിലേറെ പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

കാബൂൾ: അഫ്ഗാനിസ്ഥാനെ പിടിച്ചുകുലുക്കി വീണ്ടും പള്ളിയിൽ ബോംബ് സ്‌ഫോടനം. കുന്ദൂസ് പ്രവിശ്യയിൽ സംഭവിച്ച സ്‌ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. എഴുപതിലധികം പേർക്ക് പരിക്കേറ്റതായും ഐക്യരാഷ്ട്രസഭയുടെ ‘മിഷൻ റ്റു അഫ്ഗാനിസ്ഥാൻ’ ട്വീറ്റ് ചെയ്യുന്നു.

അതേസമയം സ്‌ഫോടനത്തിന് പിന്നിൽ ഐഎസ്‌ഐഎസ് ആണെന്ന് താലിബാൻ ആരോപിച്ചു. അഫ്ഗാൻ ജനതയുടെ 20 ശതമാനം താമസിക്കുന്ന പ്രവിശ്യയാണ് കുന്ദൂസ്.

കുന്ദൂസ് പ്രവിശ്യയുടെ വടക്കുകിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഷിയ പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. വെള്ളിയാഴ്ച്ച നടക്കുന്ന ജുമുഅ നമസ്‌കാരത്തിനിടെയാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ ഞായറാഴ്ച്ച കാബൂളിലെ മുസ്ലിം പള്ളിയിലും ബോംബ് സ്‌ഫോടനം നടന്നിരുന്നു. പള്ളിയുടെ കവാടത്തിൽ നടന്ന സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 32 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

Exit mobile version