വാക്‌സിന്റെ പാര്‍ശ്വഫലമെന്ന് സംശയം: ഫൈസര്‍ വാക്‌സിനെടുത്ത യുവതി മരിച്ചു; ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്ത് ന്യൂസിലന്‍ഡ്

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച യുവതി മരിച്ചു. ഫൈസര്‍ വാക്‌സിനുമായി ബന്ധപ്പെട്ട് ആദ്യ മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ഉള്ളിലാണ് യുവതി മരിച്ചത്. യുവതിയുടെ പ്രായം വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍, ഫൈസര്‍ വക്താക്കള്‍ ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല. വാക്സിനെടുക്കുന്നതിന്റെ ഗുണഫലം, പാര്‍ശ്വഫലത്തെ അപേക്ഷിച്ച് വളരെ വലുതാണെന്ന് വാക്‌സിന്‍ സുരക്ഷാ നിരീക്ഷണ ബോര്‍ഡ് വിലയിരുത്തി.

ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ അത്യപൂര്‍വ്വമായി കണ്ടെത്തുന്ന മയോകാര്‍ഡൈറ്റിസ് ആണ് മരണകാരണമെന്ന് വാക്സിന്‍ സുരക്ഷാ നിരീക്ഷണ ബോര്‍ഡ് വിലയിരുത്തി. ഹൃദയപേശികള്‍ക്ക് വീക്കം ഉണ്ടാവുകയും രക്തം പമ്പ് ചെയ്യുന്ന അളവ് താഴ്ന്ന് ഹൃദയമിടിപ്പില്‍ വ്യതിയാനം വരുകയും ചെയ്യുന്ന അവസ്ഥയാണ് മയോകാര്‍ഡൈറ്റിസ്.

വാക്‌സിന്റെ പാര്‍ശ്വഫലമായുണ്ടായ മയോകാര്‍ഡൈറ്റിസ് തന്നെയാണ് യുവതിയുടെ മരണത്തിന് പ്രധാനകാരണമായി ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നത്. എന്നാല്‍ വാക്‌സിനെടുക്കുമ്പോല്‍ ഉണ്ടായേക്കാവുന്ന മറ്റ് അസുഖങ്ങളുടെ സാന്നിധ്യം ചിലപ്പോള്‍ വാക്‌സിന്റെ ഫലത്തെ ബാധിച്ചേക്കാമെന്ന് വാക്‌സിന്‍ സുരക്ഷാ നിരീക്ഷണ ബോര്‍ഡ് അഭിപ്രായപ്പെട്ടു.


ഉന്നതാധികാര സമിതിക്ക് മുന്‍പാകെ കൂടുതല്‍ വിലയിരുത്തലുകള്‍ക്കായി കേസ് സമര്‍പ്പിച്ചിരിക്കുകയാണ്. ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് കൂടി ലഭ്യമായാല്‍ മാത്രമെ മരണ കാരണം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടികാട്ടി.

ഫൈസര്‍, ജാന്‍സെന്‍, ആസ്ട്രസെനെക്ക തുടങ്ങിയ വാക്സിനുകള്‍ക്ക് ന്യൂസീലന്‍ഡില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും പൊതുജനങ്ങള്‍ക്ക് വിതരണത്തിന് അനുമതി ഫൈസറിന് മാത്രമാണ്.

അതേസമയം രാജ്യത്തെ വാക്സിനേഷന്‍ നിരക്ക് വളരെ കുറവാണ്. ഇതും ആശങ്കയ്ക്ക് ഇടയ്ക്കുന്നുണ്ട്. ന്യൂസിലാന്‍ഡിലെ ആകെ ജനസംഖ്യയില്‍ 20 ശതമാനം പേര്‍ മാത്രമാണ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്. വികസിത രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.

Exit mobile version