ആഗോളതാപനത്തെ നിസ്സാരമായി കണ്ടു; പുതിയതായി കണ്ടെത്തിയ കണ്ണില്ലാത്ത ജീവിക്ക് ട്രംപിന്റെ പേര്

ആഗോളതാപനത്തോട് യുഎസ് പ്രസിഡണ്ടിന്റെ സമീപനമാണ് ഈ പേരിടലിന് കാരണമായത്

കാഴ്ചശക്തിയില്ലാത്ത, മണലില്‍ തല പൂഴ്ത്തുന്ന ജീവിക്ക് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ പേരിട്ടു. പുതിയതായി കണ്ടെത്തിയ ഉഭയജീവിക്കാണ് ട്രംപിന്റെ പേരിട്ടത്. ആഗോളതാപനത്തോട് യുഎസ് പ്രസിഡണ്ടിന്റെ സമീപനമാണ് ഈ പേരിടലിന് കാരണമായത്.

എന്‍വിറോബില്‍ഡ് എന്ന കമ്പനിയാണ് പുതിയ ജീവിക്കു വേണ്ടി ഈ പേര് കണ്ടെത്തിയത്. പേരിടാനുള്ള അവകാശത്തിനു വേണ്ടി ഈ കമ്പനി ലേലത്തില്‍ പങ്കെടുക്കുകയും 25,000 ഡോളര്‍ ചെലവിട്ട് ലേലം പിടിക്കുകയും ചെയ്തു. പരിസ്ഥിതിക്ക് കേടില്ലാത്ത തരം കെട്ടിട നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന കമ്പനിയാണിത്.

പാനമയിലാണ് കാലില്ലാത്ത ചെറിയ ജീവിയെ കണ്ടെത്തിയത്. ഈ ജീവിക്ക് തന്റെ തല മണലില്‍ പൂഴ്ത്തി കിടക്കാനാകും. കണ്ണ് കാണില്ലെന്ന പ്രത്യേകതയുമുണ്ട്. ആഗോളതാപനം എന്ന അതീവ ഗൗരവമുള്ള വിഷയത്തില്‍ ഡോണള്‍ഡ് ട്രംപ് കടുത്ത അന്ധത പ്രകടിപ്പിക്കുന്നതും തത്സംബന്ധിയായ ചര്‍ച്ചകളില്‍ നിന്നും ഒഴിഞ്ഞുമാറുന്നതും ചര്‍ച്ചയായ സാഹചര്യത്തിലാണ് ഈ പേരിടല്‍ നടക്കുന്നത്.

കാലിഫോര്‍ണിയയില്‍ അടുത്തിടെയുണ്ടായ തീപ്പിടിത്തം ആഗോളതാപനത്തിന്റെ അനന്തരഫലമെന്ന നിലയില്‍ ലോകം മുഴുവന്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ട്രംപ് ഈ സംഭവത്തെ ആഗോളതാപനവുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നെന്ന നിലയിലാണ് സമീപിച്ചത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

പുതിയതായി കണ്ടെത്തിയ ജീവിക്ക് ട്രംപിന്റെ മുടിയും പുരികവും ചേര്‍ത്തുള്ള ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

Exit mobile version