ചാങ്ങ് ഇ 5 പേടകം; ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചുവെന്ന് ചൈന

chang'e 5 probe | big news live

ബെയ്ജിംഗ്: ചന്ദ്രനില്‍ നിന്നും പാറക്കല്ലുകളും മറ്റും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്നതിനായി ചൈന വിക്ഷേപിച്ച ചാങ്ങ് ഇ 5 പേടകം ചന്ദ്രനില്‍ നിന്നുള്ള പദാര്‍ത്ഥങ്ങള്‍ ശേഖരിക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയതായി ചൈന. ശേഖരിച്ച സാമ്പിളുകള്‍ പേടകത്തിനകത്ത് സീല്‍ ചെയ്തുവെന്നുമാണ് ചൈനീസ് സ്പേസ് അഡ്മിനിസ്ട്രേഷന്‍ അറിയിച്ചത്.

ചന്ദ്രനില്‍ 19 മണിക്കൂര്‍ നേരം ചെലവിട്ട പേടകം കല്ലുകളും മറ്റ് പദാര്‍ത്ഥങ്ങളുമാണ് ശേഖരിച്ചത്. ഇവ പേടകത്തിലെ പ്രത്യേക അറയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ചന്ദ്രോപരിതലത്തിലെ 100 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ നിന്നായിരുന്നു സാമ്പിള്‍ ശേഖരണം.

റോബോട്ടിക് കൈകള്‍ ഉപയോഗിച്ച് ചന്ദ്രേപരിതലത്തിലെ പാറ തുരന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ശേഖരിച്ച സാമ്പിളുകള്‍ ഭൂമിയിലേക്ക് തിരികെ പ്രവേശിക്കുന്നതിനിടെ ബാഹ്യാന്തരീക്ഷത്തിന്റെ സ്വാധീനമേല്‍ക്കാത്തവിധം വായുസഞ്ചാരമില്ലാത്ത അറയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ചൈന വിക്ഷേപിച്ച ചാങ്ങ് ഇ 5 പേടകത്തില്‍ ലാന്റിങ് ക്യാമറ, പനോരമ ക്യാമറ, ലൂണാര്‍ റിഗോലിത് പെനട്രേറ്റിങ് റഡാര്‍, ലൂണാര്‍ മിനറലോജിക്കല്‍ സ്പെക്ട്രോമീറ്റര്‍ പോലുള്ള ഉപകരണങ്ങളാണ് ഉള്ളത്. റോബോട്ടിക് കൈകള്‍ ഉപയോഗിച്ച് പാറ തുരക്കുന്നതിന് മുമ്പ് സാമ്പിളുകള്‍ ശേഖരിക്കുന്ന സ്ഥലം ലൂണാര്‍ റീഗോലിത് പെനട്രേറ്റിങ് റഡാര്‍ വിശകലനം ചെയ്തിരുന്നു.

ഡിസംബര്‍ 16-17 തീയതികളില്‍ ചാങ്അ-5 ഭൂമിയില്‍ തിരികെ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വിവിധ ഘടകങ്ങളെ അനുസരിച്ച് ഇതില്‍ മാറ്റമുണ്ടായേക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. മംഗോളിയ മേഖലയില്‍ പേടകത്തെ തിരികെയിറക്കാനാണ് ചൈന ലക്ഷ്യമിടുന്നത്.

പേടകം വിജയകരമായി ഭൂമിയില്‍ എത്തിച്ചേര്‍ന്നാല്‍ കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി ചന്ദ്രോപരിതലത്തില്‍ നിന്ന് പാറയും മണ്ണും ശേഖരിക്കുന്ന ആദ്യ രാജ്യമായി ചൈന മാറും. നേരത്തെ 1960കളിലും 1970കളിലുമായി അമേരിക്കയും സോവിയറ്റ് യൂണിയനും മാത്രമാണ് ഈ ദൗത്യം വിജയകരമായി പൂര്‍ത്തികരിച്ചിട്ടുള്ളത്.

Exit mobile version