ചന്ദ്രനില്‍ നിന്നും പാറക്കല്ലുകളും മറ്റും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്ന ദൗത്യവുമായി ചൈന; പര്യവേഷണ വാഹനം നാളെ പുറപ്പെടും

china moon mission

ബെയ്ജിങ്: ചന്ദ്രനില്‍ നിന്നും പാറക്കല്ലുകളും മറ്റും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്ന ദൗത്യവുമായി ചൈന. ചാങ് ഇ-5 എന്ന പേരിലുള്ള ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായുള്ള പര്യവേഷണ വാഹനം നാളെ പുറപ്പെടും. ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ശേഖരിച്ച് ഭൂമിയിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ചാന്ദ്ര ദൗത്യം. ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന്റെ (സിഎന്‍എസ്എ) തുടര്‍ച്ചയായ ചാന്ദ്രപര്യവേഷണത്തിന്റെ ഭാഗമായുള്ള പദ്ധതിയാണിത്.

ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം ചന്ദ്രന്റെ ഉദ്ഭവവും രൂപീകരണവും സംബന്ധിച്ച ആഴത്തിലുള്ള പഠനമാണ്. ഈ ദൗത്യം വിജയകരമായാല്‍ കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി ചന്ദ്രോപരിതലത്തില്‍ നിന്ന് പാറയും മണ്ണും ശേഖരിക്കുന്ന ആദ്യ രാജ്യമായി ചൈന മാറും.
ഈ പദ്ധതിയിലൂടെ ഏകദേശം 4 പൗണ്ട് (1.81 കിലോഗ്രാം) പാറയും മണ്ണും ഭൂമിയിലെത്തിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. നേരത്തെ 1960കളിലും 1970കളിലുമായി അമേരിക്കയും സോവിയറ്റ് യൂണിയനും മാത്രമാണ് ഈ ദൗത്യം വിജയകരമായി പൂര്‍ത്തികരിച്ചിട്ടുള്ളത്.

2003ല്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചതിന് ശേഷം ചൈനയുടെ ഏറ്റവും ശ്രദ്ധേയമായ ബഹിരാകാശ ദൗത്യം കൂടിയാണ് ചാങ്ഇ5. ഭാവിയില്‍ ചൊവ്വാ ദൗത്യത്തിനും ചന്ദ്രന്റെ ഇരുണ്ട ഭാഗത്തേക്കുള്ള മറ്റൊരു ദൗത്യത്തിനും ചൈനക്ക് പദ്ധതിയുണ്ട്. ചന്ദ്രന്റെ ഇരുണ്ട ഭാഗത്തെ റേഡിയേഷന്‍ അളക്കുക എന്ന തന്ത്രപ്രധാനമായ ലക്ഷ്യമാണ് ഈ ചൈനീസ് ദൗത്യത്തിന്. ഭാവിയില്‍ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാന്‍ ശ്രമിക്കുന്ന ഏത് രാജ്യത്തിനും ഈ വിവരങ്ങള്‍ നിര്‍ണായകമാണ്.

Exit mobile version