റഷ്യയുടെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കും; മുന്നറിയിപ്പുമായി ഉക്രൈന്‍

നാവിക സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് റഷ്യക്ക് മുന്നറിയിപ്പുമായി ഉക്രൈന്‍ രംഗത്തെത്തിയത്

കീവ്: റഷ്യയുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കുമെന്ന് ഉക്രൈന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. സൈന്യം ഏത് ആക്രമണത്തെയും നേരിടാന്‍ സജ്ജമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

നാവിക സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് റഷ്യക്ക് മുന്നറിയിപ്പുമായി ഉക്രൈന്‍ രംഗത്തെത്തിയത്. പ്രകോപനങ്ങള്‍ കടുത്ത പ്രത്യഘാതം ഉണ്ടാക്കുമെന്നും തിരിച്ചടിക്കുമെന്നും ഉക്രൈന്‍ വ്യക്തമാക്കി.

നാറ്റോ രാജ്യങ്ങളുടെ സഹായം ആവശ്യമാണെന്നും കരിങ്കടലിന് ചുറ്റും അവരുടെ സംരക്ഷണം വേണമെന്നും ഉക്രൈന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം അമേരിക്ക കരിങ്കടലില്‍ യുദ്ധകപ്പലുകള്‍ വിന്യസിക്കാന്‍ തയ്യാറായി കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞമാസം അവസാനത്തോടെയാണ് റഷ്യ-ഉക്രൈന്‍ തര്‍ക്കം രൂക്ഷമാകുന്നത്.

റഷ്യയുടെ സമുദ്രാതിര്‍ത്തി ഉക്രേനിയന്‍ കപ്പലുകള്‍ ലംഘിച്ചതിന് പകരമായി റഷ്യന്‍ നാവിക സേന ഉക്രേനിയന്‍ കപ്പലുകളും നാവികസേനാംഗങ്ങളെയും തടവിലാക്കി. ഇതിന്റെ പ്രതികാരമായി ഉക്രൈയിന്‍ അതിര്‍ത്തി മേഖലയില്‍ പട്ടാളനിയമം പ്രഖ്യാപിച്ചു. നിലവില്‍ ക്രൈമിയ മേഖലയില്‍ മിസൈല്‍ വാഹിനികള്‍ വിന്യസിച്ചിരിക്കുകയാണ് റഷ്യ.

Exit mobile version