കരോലിന: ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പകർത്തി ഗവേഷകർ. ശ്വാസകോശ കോശങ്ങളെ ബാധിച്ച കൊറോണ വൈറസിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനാണ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പരീക്ഷണശാലയിൽ വളർത്തിയെടുത്ത കോശങ്ങളെ ബാധിച്ച കൊറോണ വൈറസിന്റെ ചിത്രങ്ങളാണ് ഗവേഷകർ പകർത്തിയിരിക്കുന്നത്. നോർത്ത് കരോലിന യൂണിവേഴ്‌സിറ്റി ചിൽഡ്രൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കാമിൽ എഹ്രെ ഉൾപ്പെടെയുള്ള ഗവേഷകരാണ് ദൗത്യത്തിന് പിന്നിൽ.
ശ്വാസകോശത്തിലെ കോശങ്ങളിലേക്ക് കൊറോണ വൈറസിനെ കുത്തിവെച്ചതിനു ശേഷം നിരീക്ഷിച്ചാണ് ചിത്രം പകർത്തിയത്. വൈറസിനെ കുത്തിവെച്ചത് 96 മണിക്കൂറിന് ശേഷം ഉയർന്ന പവറുള്ള ഇലക്ടോൺ മൈക്രോസ്‌കോപ്പിലൂടെ പരിശോധിക്കുകയുമായിരുന്നു ശാസ്ത്രജ്ഞർ. ശ്വസനനാളത്തിൽ കൊറോണ വൈറസ് അണുബാധ എത്രത്തോളം തീവ്രമാകുന്നുവെന്ന വ്യക്തമാക്കുന്നവയാണ് ചിത്രങ്ങൾ.