കോവിഡിനെ തടയാന്‍ വാക്സിനുകളെ മാത്രം പ്രതീക്ഷിച്ചിരിക്കരുത്, അടുത്ത വര്‍ഷം പകുതി പിന്നിട്ടാലും വാക്‌സിന്‍ എല്ലാവരിലും എത്തില്ലെന്ന് ലോകാരോഗ്യ സംഘടന

പടര്‍ന്നുപിടിക്കുന്ന കോവിഡിനെ പിടിച്ചുകെട്ടാന്‍ വാക്‌സിനായുള്ള കാത്തിരിപ്പിലാണ് ലോകജനത ഒന്നടങ്കം. എന്നാല്‍ രോഗപ്രതിരോധത്തിനായി വാക്സിനുകളെ മാത്രം പ്രതീക്ഷിച്ചിരിക്കാതെ പ്രതിരോധം ശക്തമാക്കാന്‍ രാജ്യങ്ങള്‍ ശ്രമിക്കണമെന്ന് ലോകാരോഗ്യ സംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് നിര്‍ദേശിച്ചു.

കോവിഡിനെതിരെ വ്യാപകമായി വാക്‌സിനേഷന്‍ നല്‍കുന്നതില്‍ കാലതാമസം നേരിട്ടേക്കുമെന്നും മാര്‍ഗരറ്റ് ഹാരിസ് വിലയിരുത്തുന്നു. അടുത്ത വര്‍ഷം പകുതി പിന്നിട്ടാലും കോവിഡിനെ തടയാന്‍ എല്ലാവരിലും വാക്‌സിന്‍ എത്തിക്കാന്‍ ആവില്ലെന്ന് മാര്‍ഗരറ്റ് ഹാരിസ് വ്യക്തമാക്കി.

രോഗപ്രതിരോധത്തിനായി വാക്സിനുകളെ മാത്രം പ്രതീക്ഷിച്ചിരിക്കാതെ പ്രതിരോധം ശക്തമാക്കാന്‍ രാജ്യങ്ങള്‍ ശ്രമിക്കണം. പരിശോധനകള്‍ തുടരണമെന്നും രോഗം പടരുന്നത് തടയാനുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ഫലപ്രദമായി നടപ്പിലാക്കണമെന്നും ഡബ്ലിയൂ.എച്ച്.ഒ വക്താവ് കൂട്ടിച്ചേര്‍ത്തു.

വാക്‌സിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ആവശ്യമായ കൃത്യമായ പരിശോധന നടത്തണം. ലോകാരോഗ്യ സംഘടനയുടെ പരിശോധനകളില്‍ ഇതുവരെ ഒരു രാജ്യത്തിന്റെയും വാക്‌സിന്‍ പൂര്‍ണമായ് ഉപയോഗപ്രദമായിട്ടില്ലെന്നും മാര്‍ഗരറ്റ് ഹാരിസ് പറയുന്നു.

റഷ്യ കോവിഡ് വാക്സിന്‍ ഉപയോഗത്തിന് അനുമതി നല്‍കുകയും, അമേരിക്ക അടുത്ത മാസം കോവിഡ് വാക്സിന്‍ ഇറക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനാ പ്രതിനിധി മാര്‍ഗരറ്റ് ഹാരിസിന്റെ വിശദീകരണം.

ഒക്ടോബര്‍ അവസാനത്തോടെ കോവിഡിനെതിരെ വാക്സിന്‍ വിതരണത്തിന് തയ്യാറാകുമെന്നാണ് അമേരിക്ക പറഞ്ഞിരിക്കുന്നത്. യുഎസ് പ്രസിഡന്റെ തെരഞ്ഞെടുപ്പില്‍ കോവിഡ് വലിയ ഘടകമാകുമെന്ന വിലയിരുത്തലിലാണിത്.
റഷ്യയുടെ സ്പുട്‌നിക് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്ന് ദി ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

അതേസമയം, മനുഷ്യരില്‍ പരിശോധന നടത്തി രണ്ടു മാസം തികയുന്നതിനു മുമ്പുതന്നെ റഷ്യ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ വിദഗ്ധര്‍ രംഗത്തെത്തിക്കഴിഞ്ഞു.

Exit mobile version