വിതരണം ചെയ്യാന്‍ ഒരുങ്ങിക്കോളൂ; നവംബര്‍ ഒന്നോടെ കോവിഡ് വാക്‌സിന്‍ എത്തുമെന്ന് അമേരിക്ക

വാഷിങ്ടണ്‍: ലോകം ഒന്നടങ്കം കോവിഡ് വാക്‌സിനായുള്ള കാത്തിരിപ്പിലാണ്. അതിനിടെ നവംബര്‍ ഒന്നോടെ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ തയ്യാറാകാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്ക. അമേരിക്കയുടെ രോഗ പ്രതിരോധ നിയന്ത്രണ കേന്ദ്ര തലവന്‍ റോബര്‍ട്ട് റെഡ് ഫീല്‍ഡാണ് ഗവര്‍ണര്‍മാര്‍ക്ക് കത്തയച്ചത്.

ആഗസ്റ്റ് 27നാണ് റോബര്‍ട്ട് റെഡ്ഫീല്‍ഡ് ഗവര്‍ണര്‍മാര്‍ക്ക് കത്തയച്ചത്. സിഡിസിയുമായി ചേര്‍ന്ന് പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്സിന്‍ വിതരണത്തിന് മാക് കെസ്സന്‍ കോര്‍പറേഷനാണ് കരാര്‍ എടുത്തിട്ടുള്ളതെന്നും കത്തില്‍ പറയുന്നു.

നവംബര്‍ – ഡിസംബറോടെ ഒന്നോ അതിലധികമോ വാക്‌സിനുകള്‍ അമേരിക്കയില്‍ യഥാര്‍ഥ്യമാകുമെന്നാണ് റെഡ് ഫീല്‍ഡിന്റെ അവകാശവാദം. അടുത്ത വര്‍ഷത്തോടെ വന്‍തോതില്‍ വാക്‌സിന്‍ വിതരണം സാധ്യമാകുമെന്നും കത്തില്‍ പറയുന്നു.

കോവിഡ് വാക്‌സിന്റെ ഗുണനിലവാരത്തെയും സുരക്ഷയെയും കുറിച്ച് ആശങ്ക വേണ്ടെന്നും കത്തില്‍ പരാമര്‍ശമുണ്ട്. അസോസിയേറ്റഡ് പ്രസ് ആണ് കത്തിലെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഏതേസമയം, പെട്ടെന്നുള്ള വാക്‌സിന്‍ വിതരണം പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി രാഷ്ട്രീയ ലാഭത്തിനാണെന്നുള്ള വിമര്‍ശനം ഉയരുന്നുണ്ട്.

വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും ആശങ്കയുണ്ട്. നേരത്തെ റഷ്യ കോവിഡ് വാക്‌സിന് അനുമതി നല്‍കിയപ്പോള്‍ മരുന്ന് പരീക്ഷണത്തിന്റെ മുഴുവന്‍ ഘട്ടങ്ങളും പൂര്‍ത്തിയാക്കില്ലെന്ന വിമര്‍ശനം അമേരിക്ക ഉന്നയിച്ചിരുന്നു. നിലവില്‍ അമേരിക്കക്കെതിരെയും സമാന വിമര്‍ശനം ഉയരുകയാണ്.

Exit mobile version