ലോകത്ത് ആദ്യത്തെ സംഭവം; കോവിഡ് ഭേദമായ യുവാവിന്‌ മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും വൈറസ് ബാധ, അപൂര്‍വ്വമെന്ന് വിദഗ്ധര്‍

ഹോങ്കോങ്: ലോകത്താകമാനം കോവിഡ് വ്യാപിച്ചിരിക്കുകയാണ്. കോടിക്കണക്കിനാളുകള്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചത്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. കോവിഡ് ഭീതിയില്‍ കഴിയുകയാണ് ലോകജനത ഒന്നടങ്കം. അതിനിടെ കോവിഡ് ഭേദമായ യുവാവിന് മാസങ്ങള്‍ക്ക്‌ ശേഷം വീണ്ടും വൈറസ് ബാധ ഉണ്ടായെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

ഹോങ്കോങിലാണ് സംഭവം. മുപ്പത്തിമൂന്ന് വയസ്സുള്ള യുവാവിലാണ് നാലരമാസത്തിനു ശേഷം വീണ്ടും വൈറസ് ബാധ കണ്ടെത്തിയതെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. രോഗം വന്ന് ഭേദമായി മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഉണ്ടാകുന്ന സാഹചര്യം ലോകത്ത് ആദ്യമായാണ് കണ്ടെത്തുന്നത്.

ജിനോം സീക്വന്‍സിങ്ങില്‍ യുവാവിനെ ബാധിച്ച രണ്ടു വൈറസുകളുടെയും സ്‌ട്രെയിന്‍ തീര്‍ത്തും വ്യത്യസ്തമാണെന്നും കണ്ടെത്തി. എന്നാല്‍ ഒരാളുടെ കേസ് കണക്കിലെടുത്ത് ഒരിക്കല്‍ രോഗം വന്ന് ഭേദമായ ആള്‍ക്ക് വീണ്ടും വൈറസ് ബാധ ഉണ്ടാകുമെന്ന നിഗമനത്തില്‍ എത്താനാകില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

ഇത്തരത്തില്‍ ഒരു സംഭവം അപൂര്‍വമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഹോങ്കോങ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം ആദ്യം രോഗബാധതനായിരുന്നപ്പോള്‍ ഇയാള്‍ 14 ദിവസം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. തുടര്‍ന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു.

വീണ്ടും വൈറസ് ബാധ ഉണ്ടാകുമെന്നതിന് വളരെ അപൂര്‍വമായ ഒരു ഉദാഹരണമാണ് ഈ കേസെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ മൈക്രോബിയല്‍ പാത്തോജെനിസിസ് പ്രൊഫസര്‍ ബ്രന്‍ഡന്‍ റെന്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ പഠനം നടത്തുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

Exit mobile version