ഗാന്ധിജിയുടെ സ്വര്‍ണനിറമുള്ള കണ്ണട ലേലത്തില്‍ വിറ്റു, 2.5 കോടിക്ക് കണ്ണട സ്വന്തമാക്കിയത് അമേരിക്കക്കാരന്‍

ലണ്ടന്‍: ഗാന്ധിജിയുടെ കണ്ണട ബ്രിട്ടണില്‍ ലേലത്തില്‍ വിറ്റത് രണ്ടര കോടി രൂപയ്ക്ക്. കണ്ണട നൂറു വര്‍ഷത്തിലേറെ പഴക്കമാണുള്ളത്. ഇന്നലെയാണ് ബ്രിസ്റ്റോളിലെ ഓക്ഷന്‍ ഹൗസില്‍നിന്നും അമേരിക്കക്കാരനായ ഒരാള്‍ ഗാന്ധിജിയുടെ സ്വര്‍ണനിറമുള്ള കണ്ണട ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കിയത്.

അമേരിക്കക്കാരനായ ഇയാള്‍ 2.60 ലക്ഷം പൗണ്ടാണ് ഓണ്‍ലൈന്‍ ബിഡ്ഡിങ്ങില്‍ കണ്ണടയ്ക്കു വിലയിട്ടത്. ഇന്നത്തെ വിനിമയ നിരക്കില്‍ 2.5 കോടിക്കു തുല്യമായ തുകയാണിത്. ബ്രിസ്റ്റോള്‍ ഓക്ഷന്‍ ഹൗസില്‍ ഇതുവരെയുള്ള റെക്കോര്‍ഡ് തുകയാണു ഗാന്ധിജിയുടെ വട്ടക്കണ്ണടയ്ക്കു ലഭിച്ചതെന്ന് ഓക്ഷണിയര്‍ ആന്‍ഡ്രൂ സ്റ്റോവ് വ്യക്തമാക്കി.

തുകയേക്കാളുപരി ഈ ലേലം ചരിത്രപ്രാധാന്യം ഏറിയതായതില്‍ അഭിമാനിക്കുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. കേവലം 15,000 പൗണ്ടായിരുന്നു ഓഗസ്റ്റ് ഒന്‍പതിന് ഓക്ഷന്‍ ഹൗസിന്റെ ലെറ്റര്‍ ബോക്‌സില്‍ ലഭിച്ച കണ്ണടയ്ക്ക് അടിസ്ഥാനവില ഇട്ടിരുന്നത്.

ബ്രിസ്റ്റോള്‍ മാംഗോട്‌സ് ഫീല്‍ഡിലെ വൃദ്ധനായ ഒരാളായിരുന്നു കണ്ണടയുടെ ഉടമ. ലേലത്തില്‍ കിട്ടിയ വന്‍ തുക മകള്‍ക്കൊപ്പം വീതിച്ചെടുക്കാനാണു തീരുമാനം. ഇദ്ദേഹത്തിന്റെ കുടുംബം പരമ്പരാഗതമായി സൂക്ഷിച്ചിരുന്നതാണ് ഗാന്ധിജിയില്‍നിന്നും സമ്മാനമായി ലഭിച്ച ഈ കണ്ണട. കുടുബത്തിലെ ഒരാള്‍ 1920ല്‍ സൗത്ത് ആഫ്രിക്കയില്‍വച്ച് ഗാന്ധിജിയെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന് സമ്മാനമായി നല്‍കിയതാണ് ഈ കണ്ണട എന്നാണ് അറിവ്.

Exit mobile version