പാകിസ്താൻ വിദേശകാര്യമന്ത്രിക്ക് കൊവിഡ്; വീടിനുള്ളിൽ തന്നെ ചികിത്സയിൽ

ഇസ്ലാമാബാദ്: പാകിസ്താനിൽ പിടിമുറുക്കി കൊവിഡ് രോഗം. പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിക്കും കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗവിവരം പുറംലോകത്തെ അറിയിച്ചത്. പനി അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടിൽ ക്വാറന്റൈനിലായിരുന്നെന്നും പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. തന്റെ ജോലി വീട്ടിൽ തുടരുമെന്നും ഷാ മെഹ്മൂദ് ഖുറേഷി ട്വിറ്ററിലൂടെ വ്യക്തമാക്കി. പാകിസ്താനിൽ കൊവിഡ് സ്ഥിരീകരിക്കുന്ന ഏറ്റവും ഉന്നതനായ രാഷ്ട്രീയ നേതാവാണ് ഖുറേഷി. ഇമ്രാൻ ഖാൻ മന്ത്രിസഭയിൽ രണ്ടാമനായ ഖുറേഷി ഭരണകക്ഷിയായ പാകിസ്താൻ തെഹ്‌രീകെ ഇ ഇൻസാഫ് പാർട്ടിയുടെ ഉപാധ്യക്ഷൻ കൂടിയാണ്.

അതേസമയം, പാകിസ്താനിൽ നിരവധി രാഷ്ട്രീയ നേതാക്കൾക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. ചില നേതാക്കൾ രോഗം കാരണം മരിച്ചു. ദേശീയ അസംബ്ലി അംഗമായ മുനീർ ഖാൻ ജൂണിൽ രോഗ മുക്തനായതിന് പിന്നാലെ മരിച്ചു. ദേശീയ അസംബ്ലി സ്പീക്കർ അസദ് ഖൈസറിനടക്കം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 2.2 ലക്ഷം പേർക്കാണ് പാകിസ്താനിൽ ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്. 4500 മരണവും റിപ്പോർട്ട് ചെയ്തു.

Exit mobile version