നേപ്പാളില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടുന്നതിന്റെ കാരണം ഇന്ത്യ; പ്രധാനമന്ത്രി കെപി ശര്‍മ ഒലി

കാഠ്മണ്ഡു: നേപ്പാളില്‍ കൊറോണ ബാധിതരുടെ എണ്ണം ഉയരുന്നതിന്റെ പ്രധാന കാരണം ഇന്ത്യയാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി. ഇന്ത്യയില്‍ നിന്നുള്ളവര്‍ കൃത്യമായ പരിശോധനകള്‍ കൂടാതെ വരുന്നതാണ്, കൊറോണ വ്യാപനം വര്‍ധിക്കാന്‍ ഇടയാക്കുന്നതെന്ന് ശര്‍മ ഒലി ആരോപിച്ചു.

ട്വിറ്ററിലൂടെയാണ് നേപ്പാള്‍ പ്രധാനമന്ത്രി ഇന്ത്യയെ കുറ്റപ്പെടുത്തിയത്. ‘മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് നേപ്പാളില്‍ മരണനിരക്ക് കുറവാണ്. ഇന്ത്യയില്‍ നിന്നുള്ളവര്‍ കൃത്യമായ പരിശോധനകള്‍ കൂടാതെയാണ് വരുന്നത്, ഇത് കൊറോണ വ്യാപനം വര്‍ധിക്കാന്‍ ഇടയാക്കുന്നു’. ശര്‍മ ഒലി ട്വീറ്റ് ചെയ്തു.

ലോകത്ത് ഏറ്റവും കുറവ് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നേപ്പാളില്‍ തിങ്കളാഴ്ച 72 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 682 ആയി ഉയര്‍ന്നു. ഇതുവരെ നാല് പേരാണ് മരിച്ചത്.
തിങ്കളാഴ്ച ഏറ്റവുമധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയെ കുറ്റപ്പെടുത്തി ശര്‍മ ഒലി രംഗത്തെത്തിയത്.

കൊറോണ പരിശോധന രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ രണ്ട് ശതമാനമായി വര്‍ധിപ്പിക്കുമെന്ന് ശര്‍മ ഒലി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ അറിയിച്ചു. തുടക്കത്തില് ഒരു ലാബ് മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ഇപ്പോള് ഇരുപതോളം ലാബുകള്‍ രാജ്യവ്യാപകമായി കൊറോണ പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version