വാഷിങ്ടൺ: ഇന്ത്യ റഷ്യയുമായി നടത്തുന്ന ആയുധ ഇടപാടിൽ വീണ്ടും അതൃപ്തി അറിയിച്ചും ഉപരോധത്തെ കുറിച്ച് സൂചിപ്പിച്ചും യുഎസ്. റഷ്യയിൽനിന്ന് കോടികൾ നൽകി എസ്400 മിസൈൽ സംവിധാനം വാങ്ങുന്ന ഇന്ത്യക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് ഉന്നത അമേരിക്കൻ നയതന്ത്രജ്ഞന്റെ വെളിപ്പെടുത്തൽ ഇന്ത്യക്കെതിരായ ഉപരോധം സാധ്യതാ പട്ടികയിലുണ്ട്. സാങ്കേതികവിദ്യകളോടും പ്ലാറ്റ്‌ഫോമുകളോടും ഇന്ത്യ തന്ത്രപരമായ പ്രതിബദ്ധത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എസ്400 വ്യോമപ്രതിരോധ മിസൈൽ സംവിധാനത്തിന്റെ അഞ്ച് യൂണിറ്റുകൾ വാങ്ങുന്നതിനായി 2018 ഒക്ടോബറിലാണ് ഇന്ത്യ റഷ്യയുമായി കരാർ ഒപ്പിട്ടത്. അഞ്ച് ബില്യൻ യുഎസ് ഡോളറിന്റേതാണ് കരാർ. റഷ്യയുടെ ഏറ്റവും നൂതനമായ ദീർഘദൂര ഉപരിതല മിസൈൽ പ്രതിരോധ സംവിധാനം എന്നാണ് എസ് 400 അറിയപ്പെടുന്നത്.
ഇതിനിടെ തന്നെ, കരാറുമായി മുന്നോട്ടുപോയാൽ ഉപരോധമടക്കമേർപ്പെടുത്തുമെന്ന അമേരിക്കയുടെ ഭീഷണിയുണ്ടായിരുന്നു. എന്നാൽ അമേരിക്കൻ ഭീഷണി ചെവികൊള്ളാതെ ഇന്ത്യ, കരാറിന്റെ ഭാഗമായി ആദ്യ ഗഡുവായി 800 മില്യൻ യുഎസ് ഡോളർ കഴിഞ്ഞ വർഷം റഷ്യക്ക് നൽകുകയും ചെയ്തിരുന്നു.