ശരീരം തളര്‍ന്ന് കിടപ്പിലായ അമ്മ ഒരു ഭാരമായി തോന്നി, അഴുക്കു നിറഞ്ഞ കുഴിയില്‍ പെറ്റമ്മയെ ജീവനോടെ കുഴിച്ചുമൂടി യുവാവ്, മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം

ബെയ്ജിങ്: ശരീരം തളര്‍ന്ന് കിടപ്പിലായ അമ്മയെ യുവാവ് ജീവനോടെ അഴുക്കു നിറഞ്ഞ കുഴിയില്‍ മൂടി. വടക്കു പടിഞ്ഞാറന്‍ ചൈനയിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പരിചരിക്കുന്നതില്‍ ക്ഷുഭിതനായാണ് യുവാവ് പെറ്റമ്മയെ ജീവനോടെ കുഴിച്ചുമൂടിയത്.

അഴുക്ക് നിറഞ്ഞ കുഴിയില്‍ നിന്ന് സ്ത്രീയെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി പുറത്തെടുക്കുകയായിരുന്നു. 79 കാരിയായ വാങ് മൗ എന്ന സ്ത്രീയാണ് മകന്‍ മാ മൗവു (58) വിന്റെ ക്രൂരതയ്ക്ക് ഇരയായത്. മൂന്ന് ദിവസം കഴിഞ്ഞിട്ടും അമ്മയെ കാണാതായതോടെ മകന്റെ ഭാര്യ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

മെയ് രണ്ടിന് നടക്കാന്‍ വയ്യാത്ത അമ്മയെ മകന്‍ വീല്‍ചെയറിലിരുത്തി കൊണ്ടു പോയതായി മകന്റെ ഭാര്യ പൊലീസിനു മൊഴി നല്‍കി. തുടര്‍ന്ന് പോലീസുദ്യോഗസ്ഥര്‍ മകനെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. പരിചരിക്കുന്നതില്‍ ക്ഷുഭിതനായി ഉപേക്ഷിക്കപ്പെട്ട കല്ലറയില്‍ അമ്മയെ ജീവനോടെ കുഴിച്ചു മൂടുകയായിരുന്നു മകന്‍.

അമ്മയെ കുഴിച്ചു മൂടിയ സ്ഥലം മകന്‍ പോലീസിന് കാണിച്ചുകൊടുത്തു. സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പകുതി മൂടിയ കുഴിയില്‍ നിന്ന് സ്ത്രീയെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിചാരിതമായി എത്തിയ ഒരു ഫോണ്‍ വിളിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടത്തിയതെന്നാണ് പോലീസ് ഭാഷ്യം.

ശരീരം തളര്‍ന്നു കിടപ്പിലായ 79വയസ്സുള്ള അമ്മയെ പരിചരിക്കുന്നതില്‍ മകന്‍ അസ്വസ്ഥനായിരുന്നു എന്നും അതാണ് ഇത്തരം ക്രൂരതയിലേക്ക് അയാളെ നയിച്ചതെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ തയാറായിട്ടില്ല.

Exit mobile version