ഉണര്‍ന്നിരിക്കുമ്പോഴും ബോധമില്ലാത്ത അവസ്ഥ, കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി അതീവഗുരുതരം

സോള്‍: ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍. ശസ്ത്രക്രിയ കഴിഞ്ഞ് ഇത്രയും ദിവസം പിന്നിട്ടിട്ടും കിം സ്വബോധത്തിലേക്ക് തിരികെ എത്തിയിട്ടില്ലെന്നാണ് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കിം ജോങ് ഉന്‍ അവസാനമായി പൊതുവേദിയിലെത്തിയത് ഏപ്രില്‍ 11-നായിരുന്നു. 12 ന് ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയയെ സംബന്ധിച്ചിടത്തോളം സുപ്രധാനദിനമായ 15-ന് മുത്തച്ഛന്റെ ജന്മവാര്‍ഷികാഘോഷത്തില്‍ കിം പങ്കെടുക്കാതിരുന്നത് ലോകം ശ്രദ്ധിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കിം ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചു എന്നുമുള്ള വാര്‍ത്തകള്‍ പരന്നത്. ഇത് ശരിവെയ്ക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഉണര്‍ന്നിരിക്കുമ്പോഴും സ്വബോധത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുന്ന അവസ്ഥയിലാണ് കിമ്മെന്നാണ് ജാപ്പനീസ് മാധ്യമങ്ങള്‍ പറയുന്നത്.

ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതിലായിട്ടില്ലെന്നാണ് വിവരങ്ങള്‍. അതേസമയം, കിം ജോങ് ഉന്നിന്റെ ആരോഗ്യത്തെപ്പറ്റി ഉത്തരകൊറിയ പ്രതികരിക്കാതിരിക്കുന്നതിനാല്‍ റിപ്പോര്‍ട്ടുകള്‍ക്കൊന്നും ഒരു സ്ഥിരീകരണവുമില്ല.

കിമ്മിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ചൈന മെഡിക്കല്‍ വിദഗ്ധരടങ്ങുന്ന സംഘത്തെ അയച്ചിട്ടുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്താരാഷ്ട്ര ലെയ്‌സണ്‍ വിഭാഗത്തിലെ മുതിര്‍ന്ന അംഗത്തിന്റെ നേതൃത്വത്തില്‍ വിദഗ്ധസംഘം വ്യാഴാഴ്ചയാണ് ബെയ്ജിങ്ങില്‍നിന്ന് ഉത്തരകൊറിയയിലേക്ക് പോയത്.

Exit mobile version