കോവിഡ്19 വൈറസിനെ പുറത്തുവിട്ടത് വുഹാന്‍ ലബോറട്ടറിയിലെ പരിശീലനാര്‍ഥിയെന്ന് അമേരിക്കന്‍ മാധ്യമം; വിശദമായ പരിശോധന നടത്തുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരി കോവിഡ്19 വൈറസിനെ അബദ്ധത്തില്‍ പുറത്തുവിട്ടത് ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ പരിശീലനാര്‍ഥിയാവാം എന്ന് അമേരിക്കന്‍ മാധ്യമമായ ഫോക്സ് ന്യൂസിന്റെ റിപ്പോര്‍ട്ട്.

വൈറസിനെപ്പറ്റിയുള്ള പഠനം വുഹാന്‍ ലബോറട്ടറിയില്‍ നടന്നിരുന്നു. വൈറസ് വ്യാപനം ആദ്യം നടന്നത് വവ്വാലില്‍ നിന്ന് മനുഷ്യനിലേക്കാണെന്ന് ന്യൂസ് ചാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യമായി വൈറസ് വ്യാപിച്ചത് ലാബിലെ പരിശീലനാര്‍ഥിക്കാണ്. അബദ്ധത്തില്‍ വൈറസ് ബാധയേറ്റ പരിശീലനാര്‍ഥി വുഹാന്‍ നഗരത്തിലുള്ള ലാബിന് പുറത്തേക്ക് വൈറസ് എത്താന്‍ ഇടയാക്കിയെന്നുമാണ്
ഫോക്സ് ന്യൂസിന്റെ റിപ്പോര്‍ട്ട്.

വുഹാനിലെ വെറ്റ് മാര്‍ക്കറ്റാണ് വൈറസിന്റെ പ്രഭവകേന്ദ്രമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, അവിടെ വവ്വാലുകളെ വില്‍ക്കാറില്ലെന്ന് ഫോക്സ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വുഹാന്‍ ലബോറട്ടറിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ചൈന ആദ്യംതന്നെ വെറ്റ് മാര്‍ക്കറ്റിനെ പഴിചാരിയത്.

അമേരിക്കയോട് കിടപിടിക്കുന്നതോ അതിനേക്കാള്‍ മെച്ചമായതോ ആയ ഗവേഷണ സംവിധാനം തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെടാനാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി വുഹാന്‍ ലാബില്‍ നോവല്‍ കൊറോണ വൈറസിനെപ്പറ്റിയുള്ള പഠനം നടത്തിയതെന്നും ചാനല്‍ അവകാശപ്പെടുന്നു.

വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ഫോക്സ് ന്യൂസ് ലേഖകന്‍ ജോണ്‍ റോബര്‍ട്സ് ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രദ്ധയില്‍പ്പെടുത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവത്തില്‍ വുഹാന്‍ ലാബില്‍ നിന്നാണ് വൈറസ് പുറംലോകത്ത് എത്തിയതെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്ന് അദ്ദേഹം പറഞ്ഞു.

ലാബിലെ ഒരു പരിശീലനാര്‍ഥിക്ക് അബദ്ധത്തില്‍ വൈറസ് ബാധയേല്‍ക്കുകയും അവരില്‍നിന്ന് ആണ്‍ സുഹൃത്തിലേക്ക് പകരുകയും ചെയ്തു. അവരില്‍നിന്നാണ് വൈറസ് വെറ്റ് മാര്‍ക്കറ്റില്‍ എത്തുകയും പകരുകയും ചെയ്തതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ട്രംപിനോട് പറഞ്ഞു.

അതേസമയം, ഈ വാര്‍ത്ത സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ട്രംപ് തയ്യാറായില്ല. എന്നാല്‍ അപകടകരമായ സ്ഥിതിവിശേഷം ഉണ്ടായത് എങ്ങനെ എന്നതിനെപ്പറ്റി വിശദമായ പരിശോധന നടത്തി വരികയാണെന്ന് ട്രംപ് പ്രതികരിച്ചു.

Exit mobile version